Thursday, February 23, 2012

ആത്മ രോദനം

പ്രാണന്‍ പോകുന്ന വേദന, ശ്വാസോച്ഛ്വാസത്തിന്‍റെ ഗതി നിയന്ത്രണാതീതം ആകുന്നതു ഞാന്‍ അറിഞ്ഞു. എന്‍റെ കാതുകളില്‍ അവളുടെ രോദനം അലയടിച്ചു. കണ്ണുകള്‍ തുറക്കാന്‍ ഞാന്‍ ശ്രെമിച്ചു പക്ഷെ പരാജയപെട്ടു. എന്‍റെ കണ്ണിമകള്‍ അടഞ്ഞതും ഇരുട്ടെങ്ങും വ്യാപിക്കുന്നതും, അവളുടെ കരച്ചില്‍ എന്‍റെ ചെവികളില്‍ നിന്ന് അലിഞ്ഞില്ലതെ ആവുന്നതും ഞാന്‍ അറിയുന്നു. എന്‍റെ നിമിഷങ്ങള്‍ അടുത്തെത്തുന്നു. അവസാനം ആയി അവനെ കാണണമെന്ന് ആത്മാവ് മന്ത്രിക്കുന്നു;എന്നാല്‍ ശരീരം അതിന് കൂട്ടാക്കുന്നില്ല. കണ്ണില്‍ മൂടിയിരിക്കുന്ന ഇരുട്ടില്‍ അവ്യക്തമായ രൂപങ്ങളുടെ പെരുംങ്കളിയാട്ടം.

ആ രൂപങ്ങളില്‍ ഒന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. എന്‍റെ പൊന്നുമോന്‍., ജനിച്ചു വീണ നിമിഷത്തില്‍ എന്‍റെ കൈകളില്‍ കിടന്നെന്നെ നോക്കിക്കരയുന്ന എന്‍റെ പൊന്നുമോന്‍.... ആ കരച്ചില്‍ കണ്ടെനിക്കൊപ്പം ചിരിക്കുന്ന ബന്ധുക്കളും നേഴ്സും. എല്ലാം ആത്മാവില്‍ മിന്നി മറയുന്നു.
അവന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ഞാനാസ്വദിക്കുകയായിരുന്നു. ആദ്യമായി അവനെന്നില്‍ ഉണ്ണി മൂത്രം തളിച്ച് ശുദ്ധി വരുത്തിയതും, പകല്‍ ഉറങ്ങിയും രാത്രി എന്നെ ഉറക്കതെയും അവന്‍ കളിച്ചതും ചിരിച്ചതും ഞാന്‍ ആസ്വദിച്ചു.

"അത്ത" എന്നെന്നെ വിളിച്ചുകൊണ്ട് കുഞ്ഞി പല്ലുകള്‍ കാട്ടി അവന്‍ ചിരിച്ചപ്പോള്‍ ഈ ലോകത്തെ എല്ലാ സ്വര്‍ഗീയ സുഖങ്ങളും ഞാന്‍ അറിഞ്ഞു. നെഞ്ചോടു ചേര്‍ന്ന് കിടന്ന് കളിച്ച്, കൗതുകത്തോടെ അവന്‍ രോമങ്ങള്‍ നുള്ളി എടുത്തപ്പോള്‍ ഞാന്‍ അറിഞ്ഞത് വേദന അല്ല, മറിച്ച് ഒരു അച്ഛന്‍റെ ആത്മനിര്‍വൃതി ആയിരുന്നു. പിച്ച വെച്ച് നടക്കുന്ന അവന്‍റെ കാലുകള്‍ക്ക് ശക്തി പകരാന്‍ എന്നും എന്‍റെ കൈകള്‍. എത്തി. എങ്കിലും അവന്‍ വീഴുമ്പോള്‍ രക്തം എന്‍റെ നെഞ്ചില്‍ കിനിഞ്ഞു. കുസൃതികള്‍ കാട്ടി അവന്‍ ഓടി നടന്നപ്പോള്‍, അവനെ മറ്റുള്ളവര്‍ പറയുന്ന കുറ്റങ്ങള്‍ സഹിക്കാന്‍ ശക്തി ഇല്ലാഞ്ഞതിനാല്‍ എന്‍റെ കൈയില്‍ ഞാന്‍ അറിയാതെ ഒരു പുളി വടി കയറി. അവനെ അടിച്ചപ്പോള്‍ നീറിയത് എന്‍റെ ആത്മവായിരുന്നു, കരഞ്ഞത് എന്‍റെ മനസും. അടി കൊള്ളുമ്പോള്‍ 'അച്ഛാ' എന്ന് വിളിച്ചെന്‍റെ അരയില്‍ ചുറ്റികെട്ടി എന്നോട് കൂടുതല്‍ ചേര്‍ന്ന് അവന്‍ നിന്നു, അകലാന്‍ അവന് അറിയില്ലായിരുന്നു കാരണം അന്ന് അവന്‍റെ ലോകം ഈ അച്ഛന്‍ മാത്രമായിരുന്നു.

വീട് എന്ന ലോകത്ത് നിന്നും അക്ഷരങ്ങളുടെ ലോകത്തേക്ക് അവനെ കൈപിടിച്ച് കൊണ്ടുപോയതും ഞാന്‍... പിന്നീട് എന്‍റെ ഓരോ വിയര്‍പ്പ് തുള്ളികളും തുടിച്ചത് അവനെന്ത് നല്‍കണമെന്നതിന് വേണ്ടിയായിരുന്നു. അവന്‍റെ ആഗ്രഹങ്ങളും ആവശ്യങ്ങളും നേടാന്‍ എന്‍റെ ആശകള്‍ ഞാന്‍ പണയം വെച്ചു. കുസൃതികള്‍ കുരുത്തക്കേടുകള്‍ ആയി മാറാന്‍ തുടങ്ങിയപ്പോള്‍, കരച്ചില്‍ തര്‍ക്കുതരങ്ങള്‍ക്ക് വഴി മാറി. അടിക്കാന്‍ കൈ ഓങ്ങിയപ്പോള്‍ അത്താഴം വലിച്ച് എറിഞ്ഞവന്‍ പ്രതിഷേധിച്ചു. അമ്മയുടെ കണ്ണീരില്‍ അവനലിഞ്ഞു, പക്ഷെ അച്ഛന്‍റെ ഉള്ളിലെ കണ്ണീര്‍ അവന്‍ കണ്ടില്ല. എല്ലാ യുദ്ധവും അവന്‍ വിജയിച്ച് തുടങ്ങി.ഞാന്‍ ഇന്നവന് കണ്ണിലെ കരടാണ്. അവന് അച്ഛനുള്ള ലോകം സങ്കല്‍പ്പിക്കാനാവുന്നില്ല; നീ ഇല്ലാത്ത ലോകമെന്‍റെ ജീവിതത്തില്‍ ഇല്ലായെന്ന് പലവുരു പറഞ്ഞത് അവന്‍ കേട്ടില്ല. അവനെ കണ്‍കുളിര്‍ക്കെ കാണാന്‍ ഇന്നവനുറങ്ങും വരെ കാത്തിരിക്കണം. അന്നും അവന്‍ ഉറങ്ങാന്‍ ഞാന്‍ കാത്തിരുന്നു, ഇന്നും ഞാന്‍ കാത്തിരിക്കുന്നു.

കലാലയങ്ങള്‍ അവനെ എത്തിച്ചത് മദ്യം വിളമ്പുന്ന മേശകളിലും, ഉടുതുണി ഇല്ലാതെ നൃത്തം വെക്കുന്ന സുന്ദരികളുടെ കോട്ടകളിലും ആണെന്നറിയാന്‍ ഞാന്‍ വൈകിപ്പോയി. മദ്യവും മയക്കുമരുന്നും അവന്‍റെ പ്രജ്ഞയെ മറച്ചിരിക്കുന്നു. കുടിച്ച് കൂത്താടിയെത്തുന്ന ദിവസങ്ങളില്‍ അച്ഛന്‍ അവന് വെറും 'എടോ' യും 'താനും' ആയതിനൊപ്പം  കണ്ണീര്‍ മാത്രം വാര്‍ക്കുന്ന അമ്മ 'തള്ള' യും ആയി. അന്ന് അവന്‍റെ കരച്ചില്‍ എന്നില്‍ ചിരി പടര്‍ത്തി; ഇന്ന് എന്‍റെ കരച്ചില്‍ അവന് ചിരിയും അവന്‍റെ ചിരി എനിക്ക് കരച്ചിലും സമ്മാനിക്കുന്നു.

അവന്‍റെ ജനനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഇന്നും അവന്‍ വരുന്നതും കാത്ത് ഉറക്കം ഇല്ലാതെ ഞാന്‍ ഇരുന്നു. ബംഗാളി പെണ്ണിന്‍റെ തോളില്‍ കൈയിട്ട്‌ കയറി വരുന്ന എന്‍റെ പൊന്നുമോന്‍... രണ്ട് പേരും ഈ വീടിന്‍റെ പടികടക്കരുത് എന്ന് പറഞ്ഞതവന്‍ എന്‍റെ ശത്രു ആയിട്ടാണോ? അവനെ വെച്ച് ഞാന്‍ കണ്ട സ്വപ്നങ്ങള്‍ ഒഴുകി ഒലിച്ച് പോകുന്നത് കാണാനുള്ള ശക്തി ഈ മനസിനില്ലത്തതിനാല്‍ അല്ലെ! അതെന്തേ എന്‍റെ പൊന്നുമോന്‍ മനസിലാക്കിയില്ല? അച്ഛന്‍റെ കഴുത്തില്‍ പിടിക്കുമ്പോള്‍ അവന്‍റെ മനസ്സില്‍ തോന്നിയത് എന്തായിരുന്നു? ശക്തിയോടെ അവനെ അടിച്ചപ്പോളും മനസ്സിലവന് നോവരുതെയെന്നായിരുന്നില്ലെ ഞാന്‍ പ്രാര്‍ത്ഥിച്ചത്. അവന്‍റെ വേദനിക്കുന്ന മുഖം കാണാന്‍ ശക്തി ഇല്ലാതെ പിന്തിരഞ്ഞു നടക്കുമ്പോള്‍; അവന്‍ കയറി ഇരുന്ന് ആന കളിച്ച ഈ മുതുകില്‍ ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കയറ്റാന്‍ അവന്‍റെ കൈകള്‍ വിറച്ചിരുന്നില്ലെ?? രക്തം വാര്‍ന്നു പോകുമ്പോളും തിരിഞ്ഞ് നിന്ന് പൊന്നുമോന്‍ വിഷമിക്കണ്ട എന്ന് പറയാന്‍ തുടങ്ങിയ അച്ഛനെ വീണ്ടും കുത്താന്‍ നിനക്ക് സാധിച്ചല്ലോ എന്നതിലും കൂടുതല്‍ എന്നെ മുറിപെടുത്തിയത് എനിക്കെന്തെങ്കിലും പറ്റിയാല്‍ എന്‍റെ കുഞ്ഞിന്‍റെ ജീവിതം ഇരുട്ടറയില്‍ ആകുമല്ലോ എന്ന ചിന്ത ആയിരുന്നു. ഈ ചിന്തകള്‍ക്കിയില്‍ കണ്ണുകളില്‍ ഇരുട്ട് നിറഞ്ഞു. അവസാനം ആയി അവനെ കാണാന്‍ ആഗ്രഹിച്ചിട്ടും ശരീരം കൂട്ടാക്കുന്നില്ല.

ഇപ്പോള്‍ എനിക്ക് ചുറ്റും പ്രകാശം ആണ്. അലമുറയിടുന്ന എന്‍റെ ഭാര്യയെ കാണാം. ചുറ്റും കൂടിനിക്കുന്ന നാട്ടുകാരെ കാണാം. ഇതിനെല്ലാം ഉപരിയായി വെള്ള തുണിയില്‍ പൊതിഞ്ഞ എന്നെയും എനിക്ക് കാണാം. ഞാന്‍ തിരയുന്ന മുഖം മാത്രമെനിക്ക് കാണാന്‍ പറ്റുന്നില്ല. എവിടെ എന്‍റെ ജീവന്‍റെ ജീവന്‍ ആയ എന്‍റെ പിന്‍ഗാമി? ആ വരുന്നത് അവന്‍ ആണ് പക്ഷെ ഇങ്ങനെ കൈയാമം വെച്ച നിലയില്‍ ആണോ ഞാന്‍ അവനെ കാണാന്‍ ആഗ്രഹിച്ചത്‌? എനിക്ക് ഈശ്വര സന്നിധിയിലേക്ക് പോയെ പറ്റു, പക്ഷെ മകനെ ഇരുട്ടറയില്‍ തള്ളിയിട്ട് ഏത്‌ അച്ഛനാണ് പോകാന്‍ സാധിക്കുക്ക?

"ഈശ്വര, 1000 ജന്മം ജനിക്കാനും മരിക്കാനും, പൂവാകാനും പുഴുവാകാനും, എന്തിന്, നരക തീയില്‍ വേവാനും ഞാന്‍ തയ്യാറാണ്. പക്ഷേ ഒരേ ഒരു തവണ ആ ശരീരത്തില്‍ കയറി പോലിസിനോടും കോടതിയോടും പറയാന്‍, എന്‍റെ മകന്‍ തെറ്റുകാരനല്ല എന്ന് ഒരേ ഒരു തവണ പറയാന്‍ നീ എന്നെ അനുവദിക്കേണമേ."

ഈ പ്രാര്‍ത്ഥന രോദനം ആയി അവശേഷിക്കുകയാണ്. മകനെ ഓര്‍ത്ത് കരഞ്ഞ് കൊണ്ട്, അവന് വേണ്ടി പ്രാര്‍ത്ഥിച്ച് കൊണ്ട്, എന്നും അവനെ താങ്ങിയിരുന്ന ഈ കൈകള്‍ക്ക് അവസാനമായി അവന്‍ വീണ കുഴിയില്‍ നിന്നുമവനെ രക്ഷിക്കാന്‍ ആവാത്ത ദുഃഖം സഹിച്ച് കൊണ്ട് പോവുകയാണ്. ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക്.

Thursday, February 16, 2012

ഏപ്രില്‍ 19




കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം മാത്രം വന്നില്ല. ജീവിതത്തിലൊരുപാടു പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെങ്കിലും അവയെന്‍റെ ഉറക്കത്തെ ബാധിച്ചിട്ടില്ല. പക്ഷെ, ഇന്ന് അറിയാതെ ഞാന്‍ ഉദ്വേഗത്തിന് അടിമയാകുന്നു. ഇത്രയും ഞാന്‍ ആലോസരപ്പെടാനുണ്ടായ കാരണം ആലോചിച്ചപ്പോള്‍ തന്നെ ഹൃദയം പൊടിച്ചുകൊണ്ട് ആ സംഭവങ്ങള്‍ ഓരോന്നായി മനസ്സില്‍ തെളിഞ്ഞു.

പരീക്ഷാക്കാലം പരിചയുമെടുത്തു മുന്‍പില്‍ വന്നു നില്‍ക്കുന്നു. അഹങ്കാരം കാട്ടി ഇന്നുവരെ കളഞ്ഞത് മൂന്ന് സെമെസ്ടറുകള്‍; ലാബും തിയറിയും ഇടിത്തീയായി വന്നപ്പോള്‍ കിട്ടിയത്‌ എട്ട് സപ്ലികള്‍;എങ്കിലും വീട്ടുകാര്‍ക്കിന്നും ഞാന്‍ 'ഓള്‍ ക്ലിയർ' മകനാണല്ലോ! ഈ കള്ളങ്ങളെല്ലാം കൂടി എവിടെ കൊണ്ടുപോയി പൂഴ്ത്തുമെന്നറിയാതെ ഞാനുമിടയ്ക്കു പകച്ചു നില്‍ക്കാറുണ്ട്. ഈ സെം കൂടി കഴിഞ്ഞാല്‍ സപ്ലി പതിനാര്‍  എത്തുമെന്നുറപ്പിച്ചൊരു  നെടുവീര്‍പ്പിടുമ്പോള്‍ അച്ഛന്‍റെ ഫോണ്‍ വന്നു. കുറ്റബോധം നിറഞ്ഞ മനസുമായി ആ ഫോണ്‍ എടുക്കുമ്പോളെന്‍റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

"മോനെ, എന്തൊക്കെയുണ്ട് വിശേഷം?" അച്ഛന്‍റെ സ്നേഹം നിറഞ്ഞ ശബ്ദം മറുതലയ്ക്കൽ മുഴങ്ങി.

"ഒന്നൂല, വെറുതെയിരിക്കുന്നു. അച്ഛന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തോ?"
"ചെയ്തു. അടുത്ത ആഴ്ച. ഏപ്രില്‍ 11. മോന്‍ വരില്ലെ വിഷൂന്?"

"വരാം അച്ഛാ, പക്ഷേ, എനിക്ക്  പതിനേഴാം തീയതി ഒരു പ്രാക്ടികല്‍ എക്സാമുണ്ട്. അത് കാരണം ചിലപ്പോള്‍ വരില്ലായിരിക്കും. എങ്കിലും ഞാന്‍ നോക്കാം. അച്ഛന്‍റെ കൂടെ വിഷു  ആഘോഷിക്കാന്‍ കിട്ടുന്ന അവസരമല്ലെ, അത് കളയുന്നില്ല"

"വിഷുവിന് കൂടിയിട്ട് മോന്‍ തിരിച്ചു പൊയ്ക്കോ. വരണം കേട്ടോ. പിന്നെ അച്ഛന്‍ വരുമ്പോള്‍ മോനെന്താ വേണ്ടത് ?"

"ഞാന്‍ അച്ഛനോട് പറയാന്‍ ഇരിക്കുകയായിരുന്നു. ഇപ്പോള്‍ ഇറങ്ങിയ ഒരു മൊബൈല്‍ ഉണ്ട്, നോക്കിയ 5310. അത് വേണം. കൂടാതെ അതിനു ഒരു ബ്ലൂ ടൂത്ത്‌ ഹെഡ് സെറ്റും."

"വേറെ എന്തെങ്കിലും വേണോട കുട്ടാ?"
"വേറെ ഒന്നും വേണ്ട."
"എങ്കില്‍ ശരി, അച്ഛന് ഡ്യൂട്ടി ടൈമായി. മോന്‍ പഠിക്ക്. അച്ഛന്‍ ഇനി വരുന്നതിന് മുന്‍പ്‌ വിളിക്കാം. ബൈ. ഉമ്മ."

അച്ഛന് ഉമ്മ കൊടുത്തു ഫോണ്‍ കട്ട്‌ ചെയ്യുമ്പോള്‍ മനസ്സിലുറപ്പിച്ചു, ലാസ്റ്റ്‌ സെമ്മില്‍ പോയ പ്രാക്ടികല്‍ ഈ സെമ്മില്‍ പൊക്കിയെ അടങ്ങു എന്ന്. ദിവസങ്ങള്‍ വീണ്ടും കടന്നു പോയി. അച്ഛന്‍ വരുമെന്ന് പറഞ്ഞ ദിവസമെത്തി. എനിക്കെത്താൻ പറ്റില്ലെന്ന കാര്യം വീട്ടില്‍ അമ്മയോടും പറഞ്ഞു.
"അച്ഛനും വരുന്നില്ല"
"അതെന്തു പറ്റി?"
"ടിക്കറ്റ്‌ OK ആയില്ല. പക്ഷേ പത്തൊമ്പതാം തീയതി വരും. മോന്‍ വിഷൂന് വരണം, അതായതു നാളെ തന്നെ തിരിക്കണം."

"അമ്മേ എനിക്ക് 17th ലാബ്‌ ഉണ്ട്. "

"എന്നാലും നീ വരണം; വന്നേ പറ്റു."
"അമ്മ ഇത്രയും പറഞ്ഞതല്ലേ വന്നേക്കാം. ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാം ഇപ്പോള്‍ പഠിക്കുവാ"

"ശരി" അമ്മയും സംസാരം അവസാനിപ്പിച്ചു.

അടുത്ത ദിവസം തന്നെ ഞാന്‍ നാട്ടിലേക്കുള്ള ട്രെയിന്‍ പിടിച്ചു. രാവിലെ ഏറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തി. നാട്ടിലെ സിം ഇട്ട് ചേട്ടനെ വിളിച്ചു.

"ഡാ, നീ വേഗം വാ. എങ്ങും കറങ്ങിത്തിരിഞ്ഞു നില്‍ക്കരുത്. പിന്നെ കീ ജനാലയ്ക്കു അരുകിലുണ്ട്. നീ ബൈക്കെടുത്ത് വല്യമ്മച്ചിയുടെ വീട്ടിലേക്ക് വരണം." ചേട്ടന്‍റെ ആജ്ഞ മറുതലക്കല്‍ മുഴങ്ങി.
"അതെന്താ അവിടെ സ്പെഷ്യല്‍"?"
"അവിടുത്തെ പശു ചത്തു"
"അതിന്‍റെ പതിനാറ് ഇന്നാണോ?"
"അല്ല, ഇന്ന് അവിടെ ഒരു പൂജ ഉണ്ട്. അവര്‍ക്ക് എന്തോ ദോഷങ്ങള്‍ ഉള്ളതുകൊണ്ടാണ് പശു ചത്തതെന്ന്. ദോഷം തീരാന്‍ ഒരു പൂജ. നീ അങ്ങോട്ട് വന്നേക്കണം. താമസിക്കരുത്."

"ഉം" എന്ന് അനിഷ്ടത്തോടെ ഒന്നിരുത്തി മൂളി ഞാന്‍ ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു.

വീട്ടിലെത്തി, കുളിച്ച്, കൂളിംഗ്‌ ഗ്ലാസും വെച്ച് ബൈക്കില്‍ പറന്ന് വല്യമ്മച്ചിയുടെ  ഗേറ്റ് കടന്നപ്പോള്‍ തന്നെ പൂജയുടെ മണിയടി ശബ്ദം എന്നെ വരവേറ്റു. എല്ലാവരും ഹോമാഗ്നി നോക്കി കണ്ണടച്ചിരുന്ന് പ്രാര്‍ത്ഥിക്കുന്നു. ഒരു പശുവിന്‍റെ പേരില്‍ ഉള്ള അന്ധ വിശ്വാസങ്ങളെന്ന് മനസ്സില്‍ ആലോചിച്ചമ്മയെ നോക്കി. അമ്മ മുന്‍ നിരയില്‍ തന്നെ ഇരിക്കുന്നു, കൂടെ ചേട്ടനും. അവരുടെ പിന്നിലായി ഇരുന്ന എന്നെ വല്യമ്മ മുന്നലേക്കിരിക്കാൻ വിളിച്ചു. അങ്ങനെ ഞാനും മുന്‍ നിരയില്‍ പെട്ടു.

പൂജാരി എന്തൊക്കെയോ ജപിച്ചിട്ടഗ്നിയില്‍ മറ്റെന്തോ എറിഞ്ഞു കളിക്കുന്നത് ഞാന്‍ കണ്ടു. ചെറിയ ചിരി ഉള്ളില്‍ വന്നെങ്കിലും ശകാരം ഭയന്ന് ചിരി ഉള്ളിലമര്‍ത്തി. ആ നിശ്ശബ്ദത ഭേദിച്ച് തിരുമേനിയുടെ ശബ്ദം മുഴങ്ങി.

"നന്നായി പ്രാര്‍ത്ഥിച്ച് ആ തളികയിലിരിക്കുന്ന പൂവെടുത്ത് ഞാന്‍ പറയുമ്പോള്‍ അഗ്നിയില്‍ സമര്‍പ്പിക്കുക. രോഗിയുടെ പേരും നക്ഷത്രവുമെന്താ?"

"ജനാര്‍ദ്ദനന്‍ നായർ, മകം" ചേട്ടന്‍റെ മറുപടി എന്‍റെ നെഞ്ചില്‍ ഒരു വജ്രായുധം പോലെ പതിച്ചു. ഒപ്പം ഒരായിരം ചോദ്യങ്ങളും! എന്‍റെ അച്ഛന്‍ രോഗിയോ?

പൂജ അവസാനിപ്പിച്ച് തിരുമേനി ദക്ഷിണ വാങ്ങിക്കൊണ്ട് പറഞ്ഞു.

"ഇനി ഒന്നും പേടിക്കാനില്ല. ആള്‍ രക്ഷപെടും. എന്‍റെ പൂജകള്‍ ഇന്നുവരെ വെറുതെയായിട്ടില്ല."
30000 രൂപയും വാങ്ങി  അയാള്‍ സ്ഥലം വിട്ടശേഷം എന്‍റെയടുത്ത്  ചേട്ടനെല്ലാം വിശദമാക്കി. വരാന്‍ ഉറപ്പിച്ച ദിവസത്തിന്‍റെ തലേന്ന് ബ്ലഡ്‌ പ്ലേറ്റ്ലെറ്റുകള്‍ കുറഞ്ഞതുമൂലം അച്ഛന്‍ തലചുറ്റിവീണു പോലും.എല്ലാവരുടേം മുന്‍പിൽ കണ്ണുകള്‍ തുളുമ്പാതെ പിടിച്ചു നിന്നു. അടുത്ത ദിവസം വിഷുക്കണിയായി  കണ്ടതെന്‍റെ കണ്ണുകളില്‍ മറ സൃഷ്ടിച്ച കണ്ണുനീര്‍ തുള്ളികളെ ആയിരുന്നു. ഭഗവാന്‍റെ മുന്നില്‍ കരഞ്ഞു പറഞ്ഞു, മുരുകന്‍ സ്വാമിക്ക് ശയന പ്രദിക്ഷണം ചെയ്തു. അച്ഛന്‍റെ ജീവന്‍ തിരിച്ചു കിട്ടാന്‍ പകരം സ്വന്തം ജീവന്‍ വാഗ്ദാനം ചെയ്തു. അച്ഛനൊന്നും സംഭവിക്കില്ല എന്ന ഉറച്ച വിശ്വാസത്തില്‍ പരീക്ഷയെ നേരിടാന്‍ തിരികെ കോളേജിലേക്ക് ട്രെയിന്‍ കയറി.
പ്രാക്ടിക്കല്‍ എക്സാം തീര്‍ന്ന ഉടന്‍ അച്ഛന്‍റെ വിശേഷം അറിയാന്‍  ഖത്തറിലെ    ഹോസ്പിറ്റലിലേക്ക്  വിളിച്ചു. മറുപടി നല്‍കിയത് അച്ഛന് കൂട്ടിരുന്ന അമ്മയുടെ സഹോദരി പുത്രനും.

"അച്ഛന് കുഴപ്പമൊന്നുമില്ല. നീ പ്രാര്‍ത്ഥിക്ക്. ബോധം വീണല്ലോ. ഇന്ന് ഫുഡും കഴിച്ചു."
ആ ആശ്വാസ വചനം കേട്ട് ഞാന്‍ വീണ്ടും അമ്പലത്തിലേക്ക് തിരിച്ചു. ഭഗവാന് മുന്നില്‍ വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ചു. ഏപ്രില്‍ 20 രാവിലെ ഫോണ്‍ ശബ്ദിച്ചു. പതിവില്ലാതെ അമ്മാവന്‍റെ നമ്പര്‍ കണ്ടപ്പോളേ എന്‍റെ മനസ് തേങ്ങി.

"കൊച്ചു മോനെ, നിന്നെ വിളിക്കാന്‍ വല്യച്ചനും ജിനൂം കൂടി വരുന്നുണ്ട്. മോന്‍ അവരുടെ കൂടെ ഇങ്ങു വരണം. അമ്മക്ക് മോനെ കാണണം എന്ന്."
"എന്‍റെ അച്ഛന്‍ പോയി അല്ലെ?"

"അങ്ങനെ അല്ല. നീ എന്താ ഇങ്ങനെ ചിന്തിക്കുന്നത്‌? ഒരു കുഴപ്പവുമില്ല"

"ഓഹോ, എങ്കില്‍ ഞാന്‍ വരുന്നില്ല. അച്ഛന്‍ നാട്ടില്‍ വന്നിട്ട് വരാം."

"മോനെ നീ വരണം" അമ്മാവന്‍റെ ശബ്ദം പതറുന്നത് ഞാനറിഞ്ഞു.
"സത്യം പറ, എന്‍റെ അച്ഛന്‍........ ..?" ഞാന്‍ പിടി മുറുക്കി.

"പോയി"
"ഞാന്‍ വരാം" യാന്ത്രികം ആയി ആ സംഭാഷണം അവിടെ അവസാനിപ്പിച്ച് ജിനുച്ചേട്ടനും വല്യച്ഛനും വേണ്ടി കാത്തിരുന്നു. അധികം വൈകാതെ തന്നെ അവരെത്തി.

"എന്തിനാ വന്നെ? ഞാന്‍ അങ്ങ് വന്നേനേം" എന്ന ചോദ്യം അവരെ വരവേറ്റു.

മറുപടി പറഞ്ഞത് ജിനുച്ചേട്ടന്‍ ആയിരുന്നു

"കുഞ്ഞമ്മക്ക് ഭയം! നീ വല്ലതും ചെയ്തു കളയുമോന്ന്. അതാ ഞങ്ങളെ വിട്ടത്."

വേദനയില്‍ കലര്‍ന്ന ചിരി മറുപടിയായി നല്‍കി കൊണ്ട് ചോദിച്ചു

"ചേട്ടന്‍റെ കൈയ്യില്‍ ആ പൂജ നടത്തിയ തിരുമേനിയുടെ നമ്പര്‍ ഉണ്ടോ?"

"ഉണ്ട്, എന്തിനാ ?"

"തരു, എനിക്കൊന്നു സംസാരിക്കണം."

ചേട്ടന്‍ തന്ന ആ നമ്പര്‍ ഡയല്‍ ചെയുമ്പോള്‍ ഉള്ളില്‍ രോഷം പടരുകയായിരുന്നു.

"ഹലോ" തിരുമേനിയുടെ ശബ്ദം മുഴങ്ങി

"തിരുമേനി ഓര്‍ക്കുന്നുണ്ടോ? കഴിഞ്ഞ ആഴ്ച മാന്നാര്‍ ഒരു പൂജ ചെയ്തത്?"

"ഉണ്ടല്ലോ"

"പന്ന പുല്ലേ, എന്‍റെ അച്ഛന്‍ രക്ഷപെടുമെന്നു പറഞ്ഞു എന്‍റെ അമ്മേ പറ്റിച്ചു കാശടിച്ചു മാറ്റാന്‍ പൂജ ചെയ്ത പട്ടി; വിഷമങ്ങള്‍ക്കൊണ്ട് ആളുകള്‍ അമ്പലത്തില്‍ വന്ന്‌ കണ്ണീര്‍ വാര്‍ക്കുമ്പോള്‍ കുംഭ നിറക്കാന്‍ ഇരയെ കിട്ടിയെന്നു സന്തോഷിച്ച് അവരെ പൂജ, മാങ്ങാ, തേങ്ങ എന്ന് പറഞ്ഞു കുടുക്കിയാല്‍ നീ വിവരമറിയും. കേട്ടോട നായെ!"

ഗണപതിക്ക് തേങ്ങ ഉടക്കുന്ന വ്യഗ്രതയോടെ ആത്മീയ ബിസിനസ്‌കാരന്‍ ഫോണ്‍ കട്ട്‌ ചെയ്തു. മനസ്സിലെ വിഷമം കടിച്ചമര്‍ത്തി അവര്‍ക്കൊപ്പം വീട്ടിലെത്തി. കരഞ്ഞു തളര്‍ന്ന അമ്മയേയും എന്നെ കണ്ട് വിതുമ്പിപ്പോയ ചേട്ടനേയും കെട്ടിപ്പിടിച്ച്, അച്ഛന്‍ അവസാനമായി ഗള്‍ഫില്‍ നിന്നു വരുന്നതും കാത്ത് ഞങ്ങളിരുന്നു. ഏപ്രില്‍ 22 രാവിലെ എയര്‍പോര്‍ട്ടില്‍ അച്ഛനെത്തി. എന്നും അച്ഛനെ വിളിക്കാന്‍ ഞങ്ങള്‍ പോയിരുന്നു, പക്ഷേ അവസാനമായി വരുമ്പോള്‍ വിളിക്കാന്‍ പോകണമെന്നാഗ്രഹിച്ചിട്ടും പോകാന്‍ പറ്റിയില്ല.

'വെള്ള വണ്ടി' വീട്ടുമുറ്റത്ത്‌ വന്നുനിന്നു. അതില്‍ നിന്നുമൊരു തടിപ്പെട്ടി പുറത്തേക്കെടുത്തു. അതില്‍ എന്‍റെ അച്ഛന്‍.; ആ മുഖം കാണാന്‍ ഞാന്‍ വെമ്പല്‍ക്കൊണ്ടിരുന്നു. എന്നും വരുമ്പോള്‍ നേരെ കിടക്കമുറിയില്‍ച്ചെന്ന്, കൊണ്ടുവന്ന പെട്ടികള്‍ മക്കളേക്കൊണ്ട് തുറപ്പിച്ച് എന്തൊക്കെ കൊണ്ടുവന്നുവെന്ന് പറഞ്ഞിരുന്ന അച്ഛന്‍, ആദ്യമായി അകത്തേക്ക് കടക്കാതെ കാര്‍പ്പോര്‍ച്ചില്‍ വിശ്രമിച്ചു. അച്ഛന്‍റെ വലതു വശത്തായി, ആ നെഞ്ചില്‍ കൈ വെച്ച് ഞാനും ഇരുന്നു.  അച്ഛനോടത്രയും നാള്‍  മറച്ചു വെച്ച എന്‍റെ എല്ലാ രഹസ്യങ്ങളും ഞാന്‍ പറഞ്ഞു. പരീക്ഷയില്‍ തോറ്റതും, ഉണ്ടാക്കിയ അടികളും, പുകിലുകളും, പ്രണയ തീവ്രതകളും അടക്കമെല്ലാം ഇറക്കി വെച്ച് അച്ഛന്‍റെ മുന്നില്‍ ഞാന്‍ കുമ്പസരിച്ചു. അന്ന് വൈകുന്നേരം  മക്കള്‍ക്ക്‌ കാണാന്‍ ഒരുപിടി ചാരം മാത്രം ബാക്കി വെച്ച് അച്ഛന്‍ പരലോകത്തേക്കു മടങ്ങി.

5 ദിവസം കഴിഞ്ഞു സഞ്ചയനം. അതിന്‍റെ തലേന്ന് അച്ഛന്‍റെ പെട്ടികള്‍ ശ്രദ്ധിച്ചു.  അച്ഛന്‍ തന്നെ എല്ലാം പാക്ക് ചെയ്തതിന്‍മേല്‍  സ്വന്തം കൈപ്പടയിൽ  'from Doha to TVM'  എന്നെഴുതിയിരിക്കുന്നു.  'B.J Nair' എന്ന പേരിനു മുന്‍പില്‍ Late എന്ന് എഴുതേണ്ട പണി മാത്രമേ സുഹൃത്തുക്കള്‍ക്ക് വന്നുള്ളൂ. മരണത്തില്‍ പോലും അച്ഛന്‍ ആരെയും ബുദ്ധിമുട്ടിച്ചില്ല.  ആ പെട്ടികളില്‍ ഒന്ന് പൊട്ടിച്ചു. അതില്‍ ഒരു മൂലയ്ക്ക് 'നോക്കിയ 5310' പാക്കറ്റ്! കൊച്ചുമോന് അച്ഛന്‍റെ അവസാന സമ്മാനം. അതും കെട്ടിപിടിച്ചു പൊട്ടിക്കരയുമ്പോള്‍ മറച്ചുവെച്ച സത്യങ്ങള്‍ കുറ്റബോധമായി മനസ്സിനെ പൊള്ളിക്കുന്നത് ഞാന്‍ അറിഞ്ഞു.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഞാനാകുന്ന ജീവന്‍റെ വിത്തിട്ടടച്ച അച്ഛന്‍റെ അസ്ഥികള്‍ ഒരു ചെറിയ മൺകുടത്തിലിട്ടടയ്ക്കാൻ പുത്രന്മാരെ കാലം നിയോഗിച്ച ദിവസം. സഞ്ചയനം എന്ന ദിവസം!  കര്‍മ്മങ്ങള്‍ കഴിഞ്ഞുടന്‍ തന്നെ  ഞാന്‍ കോളേജിലേക്ക് ബസ്‌ കയറി. അടുത്ത ദിവസം കോളേജിലെത്തി ഹാള്‍ ടിക്കറ്റ്‌ വാങ്ങി. ഇന്ന് സൂര്യന്‍ അസ്തമിച്ചുദിച്ചാല്‍ എക്സാം. പഠിക്കണം, പഠിച്ചേ പറ്റു. അച്ഛന്‍റെ സ്നേഹത്തിന്  പകരം നല്‍കാന്‍  ഈ ഡിഗ്രിയെങ്കിലും വേണം. കണ്ണുനീര്‍ തുടച്ച് പഠിക്കാന്‍ ബുക്ക്‌ കൈയ്യില്‍ എടുക്കുമ്പോള്‍ അക്ഷരങ്ങളെ മറച്ചുകൊണ്ട് കണ്ണില്‍ കാര്‍മേഘം പെയ്തിറങ്ങി. പരാജയം സമ്മതിക്കാന്‍ മനസില്ലാതെ പഠിച്ചു. പഠിച്ചു മടുക്കുമ്പോള്‍ കരഞ്ഞും, കരഞ്ഞു മടുക്കുമ്പോള്‍ പഠിച്ചും ആ പരീക്ഷക്കാലം ഞാന്‍ തീര്‍ത്തു. ഒരു മാസം കൊണ്ട് പരീക്ഷാക്കാലം അവസാനിച്ചുവെങ്കിലും എന്‍റെ കണ്ണിലെ മണ്‍സൂണ്‍ മാത്രം അവസാനിച്ചില്ല.
കണ്ണുകള്‍ മെല്ലെ തുറന്നു. ഇന്നാണ് വിധി ദിവസം. ഇന്ന് വരെ ജീവിതത്തിലൊരു റിസള്‍ട്ട് അറിയാനും ഞാന്‍ ഇത്രയുമധികം സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ടാകില്ല. നിമിഷങ്ങള്‍ക്ക് മണിക്കൂറിന്‍റെ ദൈര്‍ഖ്യമുണ്ടോ എന്ന് സംശയിച്ച നിമിഷങ്ങൾ; ഫോണ്‍ ശബ്ദിച്ചു. മറുതലയ്ക്കൽ കൂട്ടുകാരന്‍റെ ശബ്ദം.

"റിസള്‍ട്ട്‌ വന്നു. നീ ഓള്‍ ക്ലിയര്‍"!"""''

നന്ദി പറഞ്ഞു ഫോണ്‍ സംഭാഷണമവസാനിപ്പിച്ച് അച്ഛന്‍റെ മുഖം സ്ക്രീനില്‍ നിറഞ്ഞു നിൽക്കുന്ന മൊബൈല്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ഞാന്‍ പറഞ്ഞു

"അച്ഛന് വേണ്ടി; അച്ഛന് വേണ്ടി മാത്രം."

രണ്ടാമൂഴം

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തുടങ്ങിയ ബ്ലോഗിങ്ങ് വേണ്ട എന്ന് വെക്കാന്‍ ഉണ്ടായ വികാരം എന്താണ്എന്ന് ഇന്നും അറിയില്ല. ഇന്ന് എന്‍റെ സുഹൃത്തുകള്‍ ഈ ബ്ലോഗിങ്ങ് ലോകത്ത് തകര്‍ത്തു പോസ്റ്റ്‌ ചെയ്തു കളിക്കുമ്പോള്‍ എനിക്കും ആഗ്രഹം കളിക്കാനും കളികള്‍ക്ക് ഒപ്പം പഠിക്കാനും. ചിലപ്പോള്‍ ഇത് മേരി പെണ്ണ് പറഞ്ഞ അസൂയ കൊണ്ടാണോ? ആണെങ്കിലെന്താ? ആ അസൂയ ഒരു നല്ല കാര്യത്തിനല്ലെ...? 'കറ നല്ലതാണ് ' എന്ന് പറയുന്ന പരസ്യ വാചകം പോലെ 'അസൂയ നല്ലതാണ്‌'.

പക്ഷെ എഴുതാന്‍ ആയി വീണ്ടും കീ ബോര്‍ഡ്‌ വിരലില്‍ എടുത്തപ്പോള്‍ ആണ് ഓര്‍ത്തത്‌ എന്താ എഴുതുക? രാഷ്ട്രീയം, സംസ്കാരികം, സാമുദായികം, കല, സംസ്കാരം എന്ത് എഴുതണം? അറിയില്ല ഇത് ഇങ്ങനെ അടിച്ചു കൂട്ടുമ്പോഴും എനിക്ക് അറിയില്ല ഞാന്‍ എന്ത് എഴുതണം എന്ന്? എന്ത് എഴുതണം എന്ന് അറിയാതെ രണ്ടു പാരഗ്രാഫ്???? ഹോ അത് എനിക്ക് ഇഷ്ടം ആയി....

തുടങ്ങുകയാണ് എന്‍റെ യാത്ര ഈ ബ്ലോഗിങ്ങ് ലോകത്ത്.....
രണ്ടു തവണ പകുതിക്ക് വെച്ച് മുറിഞ്ഞു.... ഇത്തവണ മുറിയരുതെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.... പരസ്യങ്ങളും ബ്രാന്‍ഡ്‌ അംബാസഡര്‍മാരും ഇല്ലാതെ ഇന്ന് ഈ ലോകത് ഒന്നും ജയിക്കില്ല എന്ന് എനിക്കും ബോധ്യം ഉണ്ട്... അതുകൊണ്ട് ഈ മടങ്ങി വരവില്‍ ഞാനും തീരുമാനിച്ചിരിക്കുന്നു; ഒരു ബ്രാന്‍ഡ്‌ അംബാസിഡറിനെ നിയമിച്ചു നിങ്ങളില്‍ എന്‍റെ ഈ മടങ്ങി വരവ് എത്തിക്കാന്‍......;
എല്ലാവരുടെയും സഹകരണങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചു കൊണ്ട് എന്‍റെ രണ്ടാമൂഴം ഞാന്‍ ഇവിടെ അറിയിക്കുന്നു......