Monday, July 16, 2012

തെമ്മാടി

ഈ കഥയിലെ സംഭാഷങ്ങള്‍ എല്ലാം തമിഴ് ഓര്‍ ഇംഗ്ലീഷില്‍ ആയിരുന്നു എന്നാല്‍ ഇവിടെ കഥ പറയാന്‍ ഉള്ള എളുപ്പത്തിന് സംഭാഷങ്ങള്‍ എല്ലാം മലയാളത്തില്‍ ആക്കിയിരിക്കുന്നു. സാദരം ക്ഷമിക്കുക
*********************************************************************************
എന്തൊക്കെയോ ആലോചിച്ച് ഇരിക്കുമ്പോള്‍ അമ്മയുടെ വിളി പിന്നില്‍ നിന്ന് കേട്ടു
"ഡാ, അമ്മേടെ ചക്കര അല്ലേടാ... നീ ഇങ്ങനെ വിഷമിച്ചിരുന്നാല്‍ ഈ വീട്ടില്‍ എന്ത് സമാധാനമാനുണ്ടാകുക?? വിഷമം സഹിക്കാന്‍ പറ്റുന്നില്ലെങ്കിലും ഞങ്ങളെ കാണിക്കാന്‍ എങ്കിലും ഒന്ന് ചിരിച്ചുകളിച്ചു നടന്നൂടെ? അമ്മേടെ കൊച്ചുമോനല്ലേ.... ഒന്ന് ചിരിക്കട"


"എടിയേ, അവന്‍ കുറച്ചുനേരം ഒറ്റക്കിരിക്കട്ടെ. നീയിപ്പോളവനെ ശല്യം ചെയ്യണ്ട; എന്‍റെ മോന് വിഷമമൊന്നുമില്ല, അല്ലെടാ കുട്ടാ?"


അച്ഛനെ ഒന്ന് പാളി നോക്കി; പക്ഷെ  ചിരിക്കുന്നതായിട്ടൊന്നു ഭാവിക്കാന്‍ പോലുമെനിക്ക് സാധിക്കുന്നില്ലല്ലോ ഈശ്വര! അച്ഛന്‍റെയും അമ്മയുടെം മനസ്സെനിക്ക് കാണാം. ഉള്ളിലവര്‍ നീറുകയാണ്, എന്നിട്ടുമെന്‍റെ മനസ്സില്‍ ദുഃഖം തട്ടാതിരിക്കാനവര്‍ ശ്രെമിച്ചുകൊണ്ടേയിരിക്കുന്നു.


"കുട്ടാ, നീ പറഞ്ഞ ബൈക്കിന്‍റെ കാര്യമില്ലേ നമ്മുക്കത് വാങ്ങാം. മോന്‍ തീരുമാനിച്ചാട്ടെ പള്‍സറാണോ എന്‍ഫീല്‍ഡാണോ വേണ്ടതെന്ന്?"


ഈശ്വര ഇവര്‍ക്ക് എന്നെയൊന്ന് വഴക്ക് പറഞ്ഞുകൂടെ? മകന്‍റെ 'വീരകൃത്യങ്ങള്‍' കാരണം മാനം വരെ കപ്പല്‍ കയറി നിക്കുമ്പോഴുമിവര്‍ എന്നെ വേദനിപ്പിക്കാതിരിക്കാന്‍ പരസ്പരം മത്സരിക്കുന്നു. ഈ സ്നേഹം ഓര്‍ക്കാതെയാണല്ലോ ഈശ്വര, ഞാന്‍ ഓരോ പടുകുഴികളില്‍ ചാടിയിരുന്നത്.


"മോനെ", അമ്മയുടെ വിളി വീണ്ടും. "നമ്മുക്ക് ഇനി ആ കോളേജ് വേണ്ട. മോനിനി അവിടെ പഠിക്കണ്ട. ഇവിടെ പാറ്റൂര്‍ ശ്രീബുധയില്‍ മോന് അഡ്മിഷന്‍ ശരി ആക്കിത്തരാമെന്നമ്മാവന്‍ പറഞ്ഞിട്ടുണ്ട്. ആ കോളേജില്‍ തന്നെ മോനിനി ചെന്നാല്‍ അവര്‍ മോനെ വീണ്ടും എന്തെങ്കിലും കേസില്‍ കുടുക്കി ഡിസ്മിസ് ചെയ്കയോ പോലീസില്‍ പിടിപ്പിക്കുകയോ ചെയ്യുമെന്നെല്ലാരും പറയുന്നു. മോന്‍ അമ്മ പറയുന്നത് കേക്ക് നമ്മുക്കിനി ആ കോളേജ് വേണ്ട കുട്ടാ."


"എനിക്കൊന്നാലോചിക്കണം, ഇപ്പോള്‍ ഞാനൊന്നൊറ്റക്കിരിക്കട്ടെ"  അമ്മയുടെ ഉപദേശമെന്നെ അലോസരപ്പെടുത്തുന്നു.


"അവളുടെ ഓരോ ചോദ്യങ്ങള്‍ കേട്ടില്ലേ..? നിന്നോട് ഞാന്‍ പറഞ്ഞതല്ലെ ഇപ്പോള്‍ കുഞ്ഞിനോടിതൊന്നും സംസാരിക്കരുതെന്ന്. അവനൊന്ന് റിലാക്സ്‌ ചെയ്യട്ടെ. നീ ഇങ്ങോട്ട് വന്നെ.  ചക്കര മനസ്സ്‌ വിഷമിപ്പിക്കണ്ട, ഇവളങ്ങനെ പലതും പറയും. മോന്‍ ഉറങ്ങിക്കോ, അച്ഛനപ്പുറത്തുണ്ടാകും വിളിച്ചാല്‍ മതി എന്ത് വേണെങ്കിലും."


ലോകത്തെ സകല സ്നേഹവും ചുണ്ടുകളില്‍ ആവാഹിച്ച് എന്‍റെ നെറുകയില്‍ ഒരു മുത്തം തന്ന് അച്ഛന്‍ മെല്ലെ അമ്മയെ കൂട്ടി മുറിക്ക് പുറത്തേക്കിറങ്ങി; ഒപ്പം ഞാന്‍ എന്‍റെ ചിന്തകളിലേക്കും. ചിന്തകള്‍ എത്തി നിക്കുന്നത് തമിഴ്നാട്ടിലെ പെരമ്പളൂര്‍ എന്ന പട്ടിക്കാട്ടിലെ ധനലക്ഷ്മി-ശ്രിനിവാസന്‍ എഞ്ചിനീയറിംഗ് കോളേജ് മുറ്റത്തും.........


"ഹാവു, ഒരിക്കല്‍ കൂടി ഈ ക്ലാസ്സിന്‍റെ പടി നിങ്ങള്‍ക്കൊപ്പം ചവിട്ടാന്‍ പറ്റുമെന്ന് ഞാന്‍നെന്‍റെ സ്വപ്നത്തില്‍ പോലുമോര്‍ത്തില്ല. എന്തായാലും എനിക്ക് ഭാഗ്യമുണ്ട്."


ക്ലാസ്സിലേക്ക് കയറുമ്പോളിതല്ലാതെ വേറെയൊന്നുമെനിക്കപ്പോളെന്‍റെ സുഹൃത്തുക്കളോട് പറയാന്‍ തോന്നിയില്ല.


"നീ കരുതി ഇരുന്നോ... ഫസ്റ്റ് ഇയര്‍ ആയത് കൊണ്ട് നീ ഇത്തവണ രെക്ഷപെട്ടു. നമ്മുടെ കോളേജ്‌ ഹിസ്റ്ററി ഞാന്‍ നിനക്ക് പറഞ്ഞു തരണ്ട ആവശ്യമില്ലല്ലോ അല്ലെ?" അഖില്‍ ആദ്യത്തെ വെടി എന്‍റെ നെഞ്ചത്ത് പൊട്ടിച്ചു.


"ഒരു തവണ ഇവിടെ ഏതെങ്കിലും കേസില്‍ പെട്ടാപ്പിന്നെ, മോനെ നിന്നെ തന്നെ ആരിക്കും ബാക്കി എല്ലാത്തിനും പൊക്കുന്നത്. പറഞ്ഞാല്‍ ഇഷ്ടപെടില്ലെന്നറിയാം, എങ്കിലും സ്നേഹമുള്ളത് കൊണ്ട് പറയുവ... എന്‍റെ പോന്നു മോനിനി കാള പെറ്റൂന്ന് കേക്കുമ്പോ തന്നെ  കയറെടുക്കല്ലെ, എടുത്താല്‍ നമ്മുടെ മാനേജ്മെന്‍റ് ആ കയറില്‍ തന്നെ നിന്നെ കെട്ടി തൂക്കും."


ആദ്യ വെടിവെപ്പിന്‍റെ കല്ലിപ്പ് മാറും മുന്‍പ്‌ സുരാജ് ഒന്ന് കൂടി താങ്ങിയിരിക്കുന്നു. അവന്മാര്‍ക്ക് എന്തും ആകാലോ? ഞാനല്ലെ ഫസ്റ്റ് ഇയര്‍ കണ്ട തെമ്മാടി. എല്ലാരും കൂടി സീനിയര്‍ സ്റ്റുഡന്‍സുമായി അടിയുണ്ടാക്കി,  ഒടുവില്‍ അത് കേസായപ്പോള്‍ പെട്ടത് ഞാനും. എങ്ങനെ പെടാതിരിക്കും? കൂട്ടത്തിലെ ഒറ്റുകാര്‍ പോരാഞ്ഞിട്ട് കൂനിന്മേല്‍ കുരു എന്ന പോലെ രേമേഷ്‌ ബാബു എന്ന പണ്ടാരക്കാലന്‍ സാറും. അങ്ങേര് പേര്‍സണല്‍ കലിപ്പ് തീര്‍ക്കുന്നത് പിള്ളരെ ഡിസിപ്ലിനറി ഇഷ്യുസില്‍ പെടുത്തിയണല്ലോ!


"ഡാ, നിന്നോട പറയുന്നത്" ഇത്തവണ നിഖിലേഷ് ആണ് ഉപദേശി. "കഴിഞ്ഞ കൊല്ലം അച്ചന്‍ കുഞ്ഞ് ചേട്ടന് കിട്ടിയത് നിനക്കോര്‍മ്മയുണ്ടല്ലോ? 1 ഇയര്‍ ആയിരുന്നു സസ്പെന്‍ഷന്‍.., ലിസ്റ്റില്‍ നിന്നേമിപ്പോള്‍ വെച്ചിട്ടുണ്ടാകും ആ രമേഷ്‌ ബാബു. ഫസ്റ്റ് ഇയര്‍ പിള്ളേര്‍ വന്നിട്ടുണ്ട്. ചുമ്മാ അവരെ ഒന്ന് നോക്കാന്‍ പോലും പോകണ്ട... ആരെങ്കിലും കണ്ടാല്‍ പിന്നെ റാഗ്ഗിംഗെന്നാരിക്കും പറയുക."


"ഓ ആലോചിക്കാമെ! ഉപദേശം ഒന്ന് നിര്‍ത്താനെന്ത് തരണം?" എനിക്ക് പിടിക്കുന്നില്ല ഈ ഉപദേശം


"നിനക്ക് സൗകര്യം ഉണ്ടെങ്കില്‍ അനുസരിക്ക്, ഞങ്ങള്‍ക്ക് വേറൊന്നും പറയാന്‍ ഇല്ല" എന്‍റെ മറുപടി ആര്‍ക്കും പിടിച്ചിട്ടില്ല എന്ന് ആനന്ദിന്‍റെ മറുപടി അടിവരയിട്ടു. എന്നാലുമിത്രയും സ്നേഹനിധികളായ സഹപാഠികളെ കിട്ടിയതീശ്വരന്‍റെ അനുഗ്രഹം.


       "എന്‍റെ പൊന്നെ, നീ ഒക്കെ ഒന്ന് നിര്‍ത്തീ ഉപദേശം. ഞാനിനി ഒന്നിനും പോവില്ല. വീട്ടില്‍നിന്നും വയര്‍ നിറച്ചും കിട്ടിയിട്ടുണ്ടുപദേശം; ഇനി നിന്‍റെയൊക്കെ ഒരു കുറവൂടെ ഉള്ളു. ഒന്ന് നിര്‍ത്തടെ. ഞാന്‍ ഒന്ന് സമാധാനത്തോടെ നടന്നോട്ടടെ"


         ഇങ്ങനെ ചിരിച്ചുതള്ളി കളയുമ്പോള്‍ തന്നെ മനസ്സില്‍ ഒരു ഉറച്ച തീരുമാനമെടുത്തിരുന്നു, ഇനി ഒരു കേസിലും ഈ കോളേജില്‍ പെടില്ലെന്ന്. പഠിക്കണം നന്നായി. ഇനി ഒരിക്കലും ഒരു ചീത്ത പേര് കേപ്പിക്കരുത്. മരുഭൂമിയില്‍ കിടന്ന് രക്തം നീരാക്കി അച്ഛനയക്കുന്ന കാശിന്‍ന് വില കല്‍പ്പിച് അഹങ്കാരമില്ലാതെ ഇനി ജീവിക്കണം. പഠിച്ച് തെളിയിച്ചു കൊടുക്കണം ഈ കോളേജില്‍ എന്‍റെ കഴിവ്‌......; ചിന്തകള്‍ കാടു കയറി പോകുന്നതിനു മുന്‍പ്‌ തന്നെ ക്ലാസ്സില്‍ ടീച്ചര്‍ എത്തി.


              അങ്ങനെ ഒരു മാസവും ആദ്യ ഇന്‍റെര്‍ണല്‍ എക്സാമും വേഗം കഴിഞ്ഞു. എന്‍റെ റിസള്‍ട്ട്  കണ്ട് അധ്യാപകരുടെയും സഹാപാടികളുടെം കണ്ണ് ഒന്നിച്ച് തള്ളി. എനിക്കും ഇത് തന്നെയായിരുന്നു വേണ്ടിയിരുന്നത്. തെമ്മാടി നല്ലവന്‍ ആകാന്‍ നന്നായി പഠിക്കണം എന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു.സെക്കനന്‍റ് ഇന്‍റെര്‍ണല്‍ എക്സാം പടിവാതിക്കലെത്തി നിക്കുന്നു. ഇനി കുറച്ച് ദിവസം പഠനം മാത്രം മതി എന്ന് ചിന്തിച്ച് റൂമില്‍ കയറിയപ്പോള്‍ ഡോറില്‍ ആരോ മുട്ടുന്നു. മടിയോടെ ചെന്ന് ഡോര്‍ തുറന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ആ മുഖം കണ്ടപ്പോളേ മനസ്സില്‍ ഒരു ഭയം ജനിച്ചു. P.T സര്‍, ഒപ്പം ഡിസിപ്ലിനറി ഹെഡ് രമേശ്‌ ബാബും. പണി പാലിന്‍ വെള്ളത്തില്‍ തരാനുള്ള ഒരുക്കമാണെന്ന് വരവ് കണ്ടപ്പോളേ തോന്നി. 


രെമേഷ്‌ ബാബു സര്‍ ആണ് ആദ്യം സംസാരിച്ചത്‌


"വിഗ്നേഷ്, ഇന്നലെ രാത്രി 1st year കുട്ടിയെ കാന്റീനില്‍ വെച്ച് ആരോ റാഗ് ചെയ്തെന്ന് കംപ്ലൈന്‍റ് കിട്ടിയിട്ടുണ്ട്. നീ അറിയാതെ നിന്‍റെ ബാച്ചില്‍ ഒന്നും നടക്കില്ലലോ! എന്താ സംഭവിച്ചതെന്ന് നിനക്കറിയോ?" സാറിന്‍റെ മുഖത്ത് പുച്ഛം പ്രകടം ആയിരുന്നു


കൊള്ളാം, നല്ല ന്യൂസ്‌. അപ്പോള്‍ പണി അല്പം മാരകം തന്നെ ആണ്. ഞാന്‍  അറിഞ്ഞിട്ടേയില്ല ഇങ്ങനെ ഒരു കാര്യം. ഇതിപ്പോള്‍ ഏത് പെരുന്നാള്‍ വന്നാലും കോഴിക്ക് കിടക്കപൊറുതിയില്ലെന്ന് പറഞ്ഞവസ്ഥയല്ലോ! പണ്ടെങ്ങാണ്ട് ഒരു പ്രശനത്തില്‍ പെട്ടൂന്നുവെച്ചെല്ലാത്തിനും ഞാനാണോ ഉത്തരവാദി?


ആത്മഗതം പുറത്ത്‌ കാട്ടാതെ ഞാന്‍ സൌമ്യന്‍ ആയി മൊഴിഞ്ഞു " ഇല്ല സര്‍, എനിക്കറിയില്ല ഈ സംഭവം. എന്‍റെ കൂട്ടുകാര്‍ ഇതില്‍ ബന്ധപെട്ടിടുണ്ടോ എന്നുമെനിക്ക് അറിയില്ല. "


"ശരി നിനക്കറിയില്ല ഞങ്ങള്‍ വിശ്വസിച്ചു. എങ്കിലും  ഒരു 5 പേരുടെ നെയിം ഇങ്ങു പറഞ്ഞു തന്നാല്‍ നിനക്ക് പോകാം" P.T സാറിന്‍റെ ശബ്ദത്തിന് പതിവിലും കാഠിന്യം എനിക്ക് തോന്നി.


മനോഹരം, കൂട്ടുകാരെ ഒറ്റി കൊടുക്കാന്‍... എന്നോട് ആവശ്യപെടുന്നു. ഇവനൊക്കെ ഫ്രണ്ട്ഷിപ്‌ എന്ന വാക്കിന്‍റെ വില അറിയോ? അധ്യാപകര്‍ ആയാല്‍ പിന്നെ ഇതൊന്നും അറിയണ്ട എന്നുണ്ടോ?


"ക്ഷമിക്കണം സര്‍, എനിക്ക് അറിയാത്ത കാര്യത്തിനെ പറ്റി പറയാന്‍ ഞാന്‍ ആള്‍ അല്ല. എനിക്ക് അറിയില്ല ഒന്നും"
P.T സര്‍ വിരലുകള്‍ ഞെരടി കൊണ്ട് തുടര്‍ന്നു.


"നീ ആരുടേം നെയിം പറഞ്ഞില്ലെങ്കില്‍ നിന്‍റെ നെയിം എഴുതാന്‍ ആണ് മാനേജ്മെന്റ് പറഞ്ഞിരിക്കുന്നത്."
കേട്ടപ്പോള്‍ ഉള്ള് ഒന്ന് കത്തി. എങ്കിലും സുഹൃത്തുക്കളെ ചതിച്ചിട്ടെനിക്ക് രക്ഷ പെടണ്ട എന്ന് ഉള്ളിലുറപ്പിച്ചു.


"ശരി എങ്കില്‍ നിന്‍റെ ഇഷ്ടം പോലെ. നടക്ക് ഓഫീസിലേക്ക്...." രേമേഷ്‌ ബാബു സര്‍ തിരിഞ്ഞ് നടന്നു തുടങ്ങിയിരിക്കുന്നു


ഇപ്പോള്‍ എല്ലാം വ്യക്തമായി. ഇനി ഓഫീസ് മുന്നില്‍ പെണ്ടിംഗ് എന്‍ക്വയറിയെന്ന പേരിലെത്ര ദിവസം? ഇനി വരുന്നിടത്ത് വെച്ച് കാണാം.
ഓഫീസ് വരാന്തക്ക് മുന്നില്‍ 4  മണിക്കുര്‍ ആയി നിക്കുന്നു. കണ്ണില്‍ ചോരയില്ലാത്തവന്മാര്‍.; കാല്‍ പൊളന്നു പോകുന്നു, എന്നിട്ടുമവരൊന്നിരിക്കാന്‍ പോയിട്ട് ഭിത്തിയില്‍ ഒന്ന് ചാരന്‍ പോലും സമ്മതിക്കുന്നില്ല.


"ഇവനെയെന്തിനാ ഇവിടെ നിര്‍ത്തിയിരിക്കുന്നത്‌?" ശബ്ദം കേട്ടു തലയുയര്‍ത്തി നോക്കി. ഹോസ്റ്റല്‍ വാര്‍ഡന്‍ പ്രിന്‍സ്. ആള്‍ മലയാളിയാണ്; ഹെല്‍പ്‌ വല്ലതും കിട്ടും എന്ന് ഒരു പ്രതീക്ഷ തോന്നി.


" ഇവന്‍ ആണ് റാഗിങ്ങ് വീരന്‍. പക്ഷെ അവന്‍ സമ്മതിക്കുന്നില്ല." വീണ്ടും P.T
ഇത്തവണ എനിക്ക് ദേഷ്യം നിയന്ത്രിക്കാന്‍ ആയില്ല.


"ചെയാത്ത കുറ്റം സമ്മതിക്കാനെന്നെ കിട്ടില്ല. നിങ്ങള്‍ വേറെ ആളെ നോക്ക്"\
"ഇവന്‍ രണ്ടു ദിവസം മുന്‍പ്‌ ആ ഫസ്റ്റ് ഇയര്‍ ഹോസ്റ്റല്‍ പരിസരത്ത് പോകുന്നത് ഞാന്‍ കണ്ടിരുന്നു" പ്രിന്‍സ് ഒരു വെടി പൊട്ടിച്ചിരിക്കുന്നു.


"കൂടെ വേറെ രണ്ടു പിള്ളേരും ഉണ്ടാരുന്നു. കിരണും ഷിബിനും, അല്ലേട?"


"എന്‍റെ സര്‍ അത് ഞങ്ങള്‍ റാഗ്ഗിംഗ് ചെയ്യാന്‍ പോയതല്ല. ഷിബിന്‍ അവന്‍റെ അനിയനെ കാണാന്‍ പോയതാ. ഞാന്‍ ഷിബിന്‍റെ അനിയനെ പരിച്ചയപെടാനും"


"ഇത്രേം നേരം നീ പറഞ്ഞത്‌ നീ ജൂനിയര്‍സിന്‍റെ അടുത്ത് പോയിട്ടേയില്ലന്നല്ലേ? ഇനി ഇങ്ങനെ ഓരോന്ന് ഞങ്ങള്‍ തെളിയിക്കാം" V.P സര്‍ന് ആവേശം ആയി.


അര മണിക്കൂറിനുള്ളില്‍ കിരണും ഷിബിനുമവിടേക്കാനയിക്കപ്പെട്ടു.
എന്നോട് ചോദിച്ച ആദ്യ ചോദ്യം അവരോടുമാവര്‍ത്തിച്ചു. കൂടെ 5 പേരുടെ നെയിം പറയാന്‍ ഉള്ള ഒരു ഓഫെറും. ഷിബിന്‍ ഒന്നും അറിയില്ലെന്നുള്ള രീതിക്ക് തല കുനിച്ച് നിന്നു. പക്ഷെ കിരണ്‍ വേഗം തന്നെ പ്രതികരിച്ചു.


"സര്‍ ഞാനല്ല ചെയ്തത്. പക്ഷെ കാന്റീനില്‍ വെച്ചാണങ്കിലത് കാന്റീനിലിന്നലെ പോയ പിള്ളേരായിരിക്കും. ഞാന്‍ പറഞ്ഞു തരാം അവരുടെ പേരുകള്‍. അവര്‍ ആരിക്കും ചെയ്തത്"


പിന്നീട് ഞാന്‍ കണ്ടതൊരു അട്ടണ്ടന്‍സ് രജിസ്റ്റര്‍ വായിക്കും പോലെ 26 കുട്ടികളുടെ പേരുകള്‍ അവന്‍റെ വായില്‍ നിന്ന് ഒഴുകുന്നതാണ്. കണ്ട് നിന്ന എനിക്ക് സഹിക്കാനായില്ല. ഇന്ന് വരെ അയ്യോ പാവികള്‍ ആയി ജീവിച്ച പിള്ളേരുടെ വരെ പേരുകള്‍.അവന്‍ പറയുന്നു. അധികം കണ്ട് നിക്കാന്‍ ആവാതെ ഞാന്‍ ഇടയില്‍ കയറി


"കിരണ്‍, നീ എന്താ ഈ കാണിക്കുന്നത്? "


ഉത്തരം തന്നത് ഭാഗ്ഗീരതി മാം ആയിരുന്നു


"കണ്ടോ? ഇവന്‍ ആണ് യഥാര്‍ത്ഥ ഗുണ്ട. ഇവന്‍ അവനെ പേടിപ്പിക്കുന്നത് കണ്ടോ? സത്യമെല്ലാമവനറിയാം, എന്നിട്ടുമിവന്‍ പറയില്ല. പറയാന്‍ ഒരുങ്ങുന്നവനെ കൊണ്ട് പോലും പറയിപ്പിക്കാത്തത് കണ്ടോ? സത്യം എല്ലാം പുറത്ത് വരും എന്ന് കണ്ടപ്പോള്‍ കിരണിനെ ഭീഷണി പെടുത്തുന്നു.ഇവനെ പിടിച്ച് പോലീസില്‍ കൊടുക്കണം"


പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല. എല്ലാമെഴുതി കൊടുത്തു കഴിഞ്ഞ് കിരണ്‍ അടുത്തുവന്നു:


"നീ എന്തൊക്കെ വിചാരിച്ചാലും മറ്റുള്ളവര്‍ക്ക് വേണ്ടി തൂങ്ങാന്‍ എന്നെ കിട്ടില്ല. "


കൊള്ളാം,നല്ല  ഫ്രണ്ട്. ഫ്രണ്ട്ഷിപ്പെന്നാലിത്രേ ഉള്ളോ? മണ്ടന്‍ ആയത് ഞാനോ അതോ മറ്റുള്ളവരോ?


അധികം വൈകാതെ തന്നെ 26 കുട്ടികളേം ഓഫീസ് മുന്നില്‍ അണി നിരത്തി. അതില്‍ നിന്നും സെലക്ട്‌ ചെയ്ത് 13 പേരെ മാത്രം എടുത്തു. ബാക്കി ഭാഗ്യവാന്മാര്‍ രക്ഷപെട്ടു. ഓരോരുത്തരെ ആയി അകത്തേക്ക് വിളിപ്പിച്ചു. ആദ്യം അകത്ത് പോയ അരുണ്‍ മടങ്ങി വന്നു


"അളിയാ അകത്ത് വിളിപ്പിച്ചിട്ട് പറഞ്ഞത്, എല്ലാം ചെയ്തത് നീയാണന്നെഴുതി  കൊടുത്താല്‍ മതി വേറെ കുഴപ്പം ഒന്നും  ഉണ്ടാകില്ലാന്ന്."


അപ്പോള്‍ ഞാന്‍ തന്നെ ആണ് മാനേജ്‌മന്റ്‌ ലക്ഷ്യം എന്ന് വ്യക്തം "എന്നിട്ട് നീ എന്ത് പറഞ്ഞു?"


"ഞാന്‍ പറഞ്ഞു നീ ഒന്നും ചെയ്തിട്ടില്ല, ഇന്നലെ നമ്മള്‍ ഒന്നിച്ച് ലാപ്‌ ടോപ്പില്‍ സിനിമ കാണുവരുന്നെന്ന്, അത് തന്നെ ആണല്ലോ സത്യം"


ഇവന്‍ എന്തായാലും ചതിച്ചില്ല. ഇനി പോകുന്നവര്‍ എന്ത് ആണോ എന്തോ പറയാന്‍ പോകുക?


എല്ലാരുടേം മൊഴി എടുപ്പ് കഴിഞ്ഞു. പുറത്തേക്ക് വന്ന P.T ആദ്യം പിടിച്ചത് അരുണിനെ:


"നീ നന്നായി പഠിക്കും എന്ന് അറിയാമായിരുന്നു പക്ഷെ ഇത്ര മനോഹരം ആയി അഭിനയിക്കാനറിയുമെന്ന് ഞാന്‍ കരുതിയില്ല. എല്ലാരും ഒരു എതിര്‍പ്പും പറയാതെ വിഗ്നേഷ് ആണെല്ലാം ചെയ്തതെന്നെഴുതി തന്നു; നിനക്കുമാത്രമവനൊന്നും  ചെയാത്ത നിരപരാധി. അപ്പോള്‍ അവന്‍റെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ട് നീ തന്നെ. അല്ലേട?"


"അയ്യോ! സര്‍ ഞാന്‍ പറഞ്ഞത് എല്ലാം സത്യം ആണ്" 


അരുണിന്‍റെ കണ്ഠം ഇടറുന്നത് ഞാന്‍ അറിഞ്ഞു. പാവം അരുണ്‍; എല്ലാരും അവനവന്‍റെ സ്വാര്‍ഥതക്ക് കൂട്ടുകാരെ ഒറ്റിയപ്പോള്‍ കൂടെ നിന്ന് ചതിക്കാന്‍ മനസ്സ് വരാഞ്ഞവനിപ്പോള്‍ പെട്ടിരുക്കുന്നു. ഈ ലോകം ഇത്രെ ഉള്ളോ? കൂട്ടുകാര്‍ എന്നും ഒരു കുടുംബം എന്നും വിചാരിച്ച നമ്മള്‍ വിഡ്ഢി ആയിരിക്കുന്നു. സത്യത്തിന് വിലയില്ലേ?


അരുണിന്‍റെ മുഖം ശരിക്കൊന്നുകാണുംമുന്‍പകത്തുനിന്ന് വിളി വന്നിരിക്കുന്നു. ചെയര്‍മാന്‍ കതിരവന്‍ സര്‍ ആണ് വിളിപ്പിച്ചിരിക്കുന്നത്. അകത്തെ ക്യാബിനില്‍  ചെന്നു. ആ ക്രൂരന്‍ അവിടെ കസേരയില്‍ ഇരിക്കുന്നു. സമീപം എന്‍റെ ഉറ്റ ചങ്ങാതി സതീഷ്‌...


"നീ എന്തിനാ ജൂനിയര്‍ പിള്ളേരെ അടിച്ചത്?" ആദ്യത്തെ ചോദ്യം തന്നെ നെഞ്ച് പൊളിച്ചു


"സര്‍ ഞാന്‍ ഇത് വരെ ഒരു ജൂനിയര്‍ കുട്ടികളേം തല്ലിയിട്ടില്ല"


"ഓഹോ! എന്നിട്ട് സതീഷ്‌ പറഞ്ഞല്ലോ അടിച്ചത് നീ ആണെന്ന്"


ഈ ലോകം മുഴുവന്‍ ചെറുതായി പോകുന്നതായി തോന്നിയ നിമിഷങ്ങള്‍. ആത്മാര്‍ത്ഥ സുഹൃത്ത് നല്‍കുന്ന സമ്മാനം. രക്ഷപെടാനെന്‍റെ പേരിലെഴുതി കൊടുത്തത് പോരെ? ശവപ്പെട്ടിയില്‍ കൂടുതല്‍ ആണി അടിക്കേണ്ടിയിരുന്നോ?
എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനായില്ല. മുന്നില്‍ നിക്കുന്നത് ചെയര്‍മാനാണെന്നോ ഡിസിപ്ലിനറി കമ്മിറ്റിയുടെ മുന്‍പാകെയാണെന്‍റെ നിപ്പെന്നോ ഞാന്‍ മറന്നു.


"പുലയാട്ടതരം പറയുന്നോടെ പുല്ലെ? ഞാനെപ്പോളാ പിള്ളേരെ അടിച്ചത്. ചെയ്ത കാര്യം ചെയ്തു എന്ന് സമ്മതിക്കാന്‍ എനിക്ക് ഒരു ഭയോം ഇല്ല സര്‍, ഇത് ഞാന്‍ ചെയ്തിട്ടില്ല?"


"അയ്യോ സര്‍, ഇവനല്ല, എനിക്ക് ടെന്‍ഷന്‍ വന്ന് പേര് മാറി പോയതാ. അരുണ്‍ ആണ് ചെയ്തത്." 


ഒരു ഉളുപ്പും ഇല്ലാതെ അവന്‍ മൊഴി മാറ്റി മറ്റൊരു സുഹൃത്തിനെ  കുടുക്കിയിരിക്കുന്നു. അരുണിനെ വിളിക്കാന്‍ ആളെ പറഞ്ഞ് 
വിട്ടുകൊണ്ട് ചെയര്‍മാന്‍ തുടര്‍ന്നു. 


"വിഗ്നേഷ്, നീ ശരിക്കും ഒരു പോക്രി തന്നെ. നീ തന്നെ ആണ് എല്ലാത്തിനും കാരണം. ഇല്ലെങ്കില്‍ ഇവിടെ വെച്ച് എന്‍റെ മുന്നില്‍ നീ ഇങ്ങനെ സംസാരിക്കില്ലായിരുന്നു"


കൈയും കെട്ടി നിന്ന് അനുസരിക്കുന്ന പാണ്ടികളെ ഇവന്‍ ഒക്കെ കണ്ടിട്ടുള്ളൂ.  പ്രതികരിക്കാന്‍ ചുണ ഉള്ളവനാണ് മലയാളിയെന്നീ കൊച്ചാട്ടനറിയില്ലല്ലോ. കേരളത്തിലായിരുന്നെങ്കില്‍ ചോദിയ്ക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ ഉണ്ടയെനേം . ഇവിടെ ഇവന്‍റെയൊക്കെ രാജ്യം പോലെയല്ലേ എല്ലാം നടക്കുന്നത്. ഈ ചിന്തകള്‍ക്ക് ഇടയില്‍ അരുണ്‍ അകത്തേക്ക് വന്നു.


എന്നോട് ചോദിച്ച അതേ ചോദ്യം അവനോടും തുടര്‍ന്നു.


"ഇല്ല സര്‍, ഞാന്‍ ആരേം അടിച്ചിട്ടില്ല, പക്ഷെ ഞാന്‍ ഒരു ജൂനിയര്‍ പയ്യന്‍റെ കൈല്‍ പിടിച്ചിട്ടുണ്ട്" 
പാവം അവന്‍ അകത്ത് നടന്ന ചതിയെ പറ്റി ഒന്നും അറിവില്ലാതെ രണ്ട് മാസം മുന്‍പ്‌ എപ്പോളോ നടന്ന സംഭവം ആണ്  ഇപ്പോള്‍ പറഞ്ഞത്; അത്രയും തന്നെ ധാരാളം ആയിരുന്നു അവനെ ശിക്ഷിക്കാന്‍.; കസേര വിട്ടെഴുന്നേറ്റ ചെയര്‍മാന്‍ അരുണിന് നേര്‍ക്ക്‌ പാഞ്ഞടുത്തു. കരണം പുകച്ച് ആദ്യത്തെ അടി അവന് വീണു. കൈ വെച്ച് അടുത്ത അടി തടയാന്‍ നോക്കി യെങ്കിലും ചുറ്റും നിന്ന P.T സാറുമാര്‍ അവനെ പിടിച്ച് കൊടുത്തു. ലോക്കപ് മര്‍ദനം  സിനിമകളില്‍ മാത്രം കണ്ട എനിക്ക് അത് എത്ര ഭീകരം ആണെന്ന് ആ നിമിഷം മനസ്സില്‍ ആയി.


എനിക്ക് സമീപം നിക്കുന്ന സതീഷ്‌ കണ്ണ് പൊത്തി വല്യ വായില്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു. അന്തം വിട്ടു നിക്കുന്ന എന്നോട് അവന്‍ മെല്ലെ പറഞ്ഞു.


"കരയുന്ന പോലെ കാണിക്കട  മൈ@@, ഇല്ലെങ്കില്‍ ഇടി നമ്മുക്കും കിട്ടും."


അരുണ്‍ അവിടെ അനുഭവിച്ച ഇടിയെക്കാള്‍ വേദന സതീഷിന്‍റെ വാക്കുകള്‍ എനിക്ക്സമ്മാനിച്ചു. ലോകം എത്ര വക്രത നിറഞ്ഞതാണെന്ന് ഞാന്‍ മനസ്സിലാക്കിയ നിമിഷങ്ങള്‍;. സ്വന്തം നേട്ടത്തിനായി ലോകത്തെ എല്ലാ പാതകങ്ങളും മറ്റുള്ളവന്‍റെ തലയില്‍ കെട്ടി വെക്കാന്‍ മടികാട്ടാത്ത സമൂഹം; നിരപാരധി നരകത്തീയില്‍ വെന്തുരുകുമ്പോള്‍ അവന്‍റെ ശരീരത്തില്‍ നിന്നും ഉരുകി ഇറങ്ങുന്ന നെയ്യ്‌ കച്ചവടം ആക്കാന്‍ പോലും മടിക്കാത്ത സമൂഹം. സൗഹൃദം-സാഹോദര്യം എന്നീ വാക്കുകള്‍ വെറും നേരംപോക്ക് മാത്രം ആയി  കാണുന്ന സമൂഹം. ഫ്രണ്ട്ഷിപ്പിലെ ആത്മാര്‍ഥത എന്നത് ഫേസ്ബുക്ക് പോസ്റ്റിനും സ്റ്റാറ്റസ് അപ്പ്‌ഡേറ്റിനും കിട്ടുന്ന ലൈക്‌ ആന്‍ഡ്‌ കമന്റ്‌ വെച്ച് മാത്രം അളക്കുന്ന ഒരു സമൂഹം. ജീവിതം വെറുത്തു പോകുന്ന നിമിഷങ്ങള്‍.


അരുണിനെ ഇടിച്ച് മൂലയില്‍ ആക്കിയിട്ട് ചെയര്‍മാന്‍ അടുത്ത തീരുമാനം അറിയിച്ചു.


"വിഗ്നേഷ് ആന്‍ഡ്‌ അരുണ്‍ വീട്ടിലേക്ക് വിളിച്ച് രക്ഷിതാക്കള്‍ വരാന്‍ പറയുക."


അന്വേഷണ പ്രഹസനം കഴിഞ്ഞിരിക്കുന്നു. സൂര്യന്‍ അസ്തമിച്ചുദിച്ചു. എന്‍റെ അച്ഛനുമമ്മയും എനിക്കൊപ്പം ആ വരാന്തയില്‍ കാത്തുനില്‍പ്പ് തുടങ്ങി. സമയം മെല്ലെ ഇഴഞ്ഞ് നീങ്ങി. അച്ഛനെ പ്രിന്‍സിപ്പാള്‍  അകത്തേക്ക് വിളിച്ചു. അമ്മയെ അഭിമുഖീകരിക്കാന്‍ എനിക്ക് പ്രയാസം അനുഭവപ്പെട്ടു. ഇത്രയും നാള്‍ എന്‍റെ പഠനമികവില്‍ അമ്മ അഭിമാനം കൊണ്ടിരുന്നു, ഇന്നിപ്പോള്‍ എന്നെ പോലെ ഒരു മകന് ജന്മം കൊടുത്തതിനു പുച്ഛത്തോടെ ആളുകള്‍ നോക്കുന്നു. അമ്മയുടെ കൈ ഞാന്‍ കടന്നു പിടിച്ചു. നിരപരാധി ആണെന്ന് അമ്മയോട് മനസ്സില്‍ ആയിരം തവണ  പറഞ്ഞു.അല്‍പസമയം കഴിഞ്ഞ് എന്നെ 
അകത്തേക്ക് വിളിപ്പിച്ചു. അമ്മയും കൂടെ വന്നു.


പ്രിന്‍സിപ്പാള്‍ റൂമില്‍ അച്ഛന് ഒപ്പം അമ്മയും ഇരുന്നു, എന്നെ നോക്കി ഈ ലോകത്തെ സകല പുച്ഛവും മുഖത്ത് ആവാഹിച്ച് പ്രിന്‍സിപ്പാള്‍ തുടര്‍ന്നു.


"ഇവനെ പോലെ ഒരു തല തെറിച്ചവനെ പോലീസില്‍ കൊടുക്കുകയാണ് വേണ്ടത്? ഇവനെ ഒക്കെ  വളര്‍ത്തി വിടുന്ന വീട്ടുകാരെ തന്നെയാണ് പറയണ്ടത്" 
എന്നും നിവര്‍ന്നു തന്നെ നിന്ന എന്‍റെ അച്ഛന്‍റെ ശിരസ്സ് ആദ്യമായി കുനിഞ്ഞു, അതും ഈ ഞാന്‍ കാരണം. മേശ വലിപ്പില്‍ നിന്ന് ഒരു കവര്‍ എടുത്ത് അദ്ദേഹം തുടര്‍ന്നു 


"ഇവന്‍ ലാസ്റ്റ്‌ ഇയര്‍ കാട്ടി കൂട്ടിയ കാര്യങ്ങളും അതിന്‍റെ അപോളജി 
ലെറ്റര്‍സും ആണീക്കാണുന്നത്.  പോരാത്തതിന് സപ്ലികള്‍ 6. ഇനി ഇവനെ വെറുതെ വിടാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. പുറത്തു വെയിറ്റ് ചെയ്യു. തീരുമാനം ഉടന്‍ അറിയിക്കാം"


പ്രിന്‍സിപ്പാള്‍ തായുമാനവന്‍ സര്‍ എന്നെ കൊണ്ട് സഹികെട്ടിരിക്കുന്നു. ഉടന്‍ നല്ല ഒരു വിധി പ്രതീക്ഷിക്കാം. പുറത്ത് കാത്ത് നിന്ന ഞങ്ങളെ തേടി ഒരു കവര്‍ എത്തി. അച്ഛന് ഒന്ന് എനിക്ക് ഒന്ന്. സൈന്‍ ചെയ്തു ഞങ്ങള്‍ അത് വാങ്ങി. ആ കവര്‍ ഞാന്‍ പൊട്ടിച്ചു.


'Vigensh J from second year Biomedical Engineering is  found guilty in ragging and he has been suspended from the college for one full academic year with immediate effect.
                                                                                                Thanking you
                                                                                                   Principal


ഒരുപാട് പ്രതീക്ഷയോടെ എന്നെ പഠിക്കാന്‍ വിട്ട വീട്ടുകാര്‍ക്ക് കോളേജ്കാര്‍ വിളിച്ചു നല്‍കിയിരിക്കുന്നു; മകന്‍റെ മഹത്വം വിളിച്ചു കാണിക്കുന്ന സര്‍ടിഫികേറ്റ്. മകനെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ അമ്മക്ക് കരച്ചില്‍ നിയന്ത്രിക്കാനായില്ല. അച്ഛന്‍റെ മുഖത്തെ ഉന്മേഷം മെല്ലെ നഷ്ടം ആയികൊണ്ടേയിരിക്കുന്നു. എങ്കിലും സംയമനം കളയാതെ അച്ഛന്‍ അടുത്ത് വന്നു.


"പോയി ഹോസ്റ്റലില്‍ നിന്ന് എടുകണ്ടതെല്ലാം എടുക്ക്. നമുക്ക്‌ വേഗം നാട്ടില്‍ എത്തണം."


എല്ലാം എടുത്ത് ഞങ്ങള്‍ ആ കോളേജ് പടി ഇറങ്ങി. യാത്ര ആക്കാന്‍ എന്‍റെ സഹപാഠികള്‍ കണ്ണീര്‍ വാര്‍ത്ത് ഗേറ്റ് വരെ എത്തി. പക്ഷെ 4-5  കണ്ണുകളില്‍ ഒഴിച്ച് വേറൊരു കണ്ണിലും എനിക്ക് ആത്മാര്‍ത്ഥമായ സ്നേഹം കാണാന്‍ സാധിച്ചില്ല. ഓരോ മുഖത്തിന്‍റെ പിന്നിലും ഒറ്റുകാരും ചതിയന്മാരും എല്ലാം പതിയിരിക്കുന്നു, ഇത് ഒന്നും മനസ്സിലാക്കാതെ എല്ലാരും നമ്മടെ സ്വന്തം എന്ന് വിചാരിച്ച് പ്രവര്‍ത്തിക്കുന്നവന് നാളെ ലഭിക്കുന്നത് കുറ്റപ്പെടുത്തല്‍ മാത്രം.


 ഒരുപാട് സ്വപ്നങ്ങളും ആയി  ഈ കലാലയത്തില്‍ എത്തി എന്നാല്‍ ഇപ്പോള്‍ എല്ലാവരാലും വെറുക്കപെട്ട് ആ കോളേജ് കണ്ടതിലും വെച്ചേറ്റവും വല്യ തെമ്മാടി പട്ടവും വാങ്ങി, ജീവിത യാഥാര്‍ത്ഥ്യം തിരിച്ച് അറിഞ്ഞുകൊണ്ട് പടി ഇറങ്ങുന്നു. പഠിച്ച സ്ഥലത്ത് എല്ലാം ഞാന്‍ വെറും ഒരു പഠിപിസ്റ്റ് ആയി ഒതുങ്ങിയിരുന്നില്ല. അടിയിലും ഇടിയിലും എല്ലാം ഉണ്ടായിരുന്നു പക്ഷെ എവിടെ നിന്നും 'ചീത്ത കുട്ടി 'എന്ന് പറയിച്ച് ഇറങ്ങണ്ടി വന്നിട്ടില്ല . എന്നാല്‍ ഈ കലാലയത്തില്‍ എത്തിയപ്പോള്‍ 'തെമ്മാടി' പട്ടം സ്വീകരിച്ച് പടി ഇറങ്ങുന്നു. ഇന്ന് വരെ പരിചിതം അല്ലാത്ത അനുഭവം. വിദ്യ മുടങ്ങിയിരിക്കുന്നു ഒരു പക്ഷെ എന്‍റെ ജീവിതം വരെ വഴി മുട്ടിയിരിക്കുന്നു. ഇനി എന്ത് എന്നുള്ള ചോദ്യം മുന്നില്‍ നില്‍ക്കുന്നു. ഒരു വര്‍ഷത്തിനു ശേഷം ആ കോളേജില്‍ മടങ്ങി എത്തി ജൂനിയര്‍ കുട്ടികള്‍ക്ക് ഒപ്പം ക്ലാസ്സില്‍ ഇരുന്ന് പഠിക്കാം അല്ലെങ്കില്‍ TC വാങ്ങി വീട്ടുകാര്‍ പറയുന്ന ഏതെങ്കിലും കോളേജില്‍ ചേരുക. തിരികെ ഞാന്‍ ജോയിന്‍ ചെയ്താലും ഇനിയും അവര്‍ എന്നെ കുടുക്കും. ഡിസ്മിസ് ആയിരിക്കും അവര്‍ക്ക് അടുത്ത ലക്ഷ്യം.


ഇന്ന് വരെ തോല്‍വി സമ്മതിക്കാന്‍ എന്‍റെ മനസ്സ് പഠിച്ചിട്ടില്ല. പ്രതികൂല സാഹചര്യത്തില്‍ ജയിക്കുന്നത് ആണ് മഹത്വം ഏറിയ വിജയം. വെറുതെ പഠിച്ച് പാസ് ആയി എന്ന് പറയുന്നതിലും മഹത്വം സാഹചര്യങ്ങളോട് പട പൊരുതി പഠിച്ച് ജയിച്ചു എന്നതില്‍ തന്നെ. തെമ്മാടിയില്‍ നിന്നും മിടുക്കന്‍ എന്ന പദത്തിലേക്ക് ഉള്ള ദൂരം എന്‍റെ ഒരു തീരുമാനത്തെ മാത്രം ആശ്രയിച്ച് ഇരിക്കുന്നു.


കട്ടില്‍ വിട്ട് എഴുനേറ്റു. നഷ്ടപെട്ട പുഞ്ചിരി മുഖത്ത് തെളിഞ്ഞു. റൂം വിട്ട് പുറത്തേക്ക് ഇറങ്ങി. സിറ്റ് ഔട്ടില്‍ ചെന്ന് അച്ഛന്‍റെയും അമ്മയുടെയും നടുക്ക് ആയി ഇരുന്നു. രണ്ട് പെരുടെം കൈ നെഞ്ചോട് ചേര്‍ത്ത് ഞാന്‍ പറഞ്ഞു


"Decided. I will go back and will prove, who I am. മടങ്ങി പോകും അടുത്ത വര്‍ഷം; കാട്ടികൊടുക്കാന്‍, തെമ്മടിക്കുള്ളിലെ മിടുക്കനെ. ഇങ്ങനെ ഒരു മകനെ വളര്‍ത്തിയത്‌ അച്ഛന്‍റെയോ അമ്മയുടെയോ തെറ്റല്ല മറിച് ശരി ആയിരുന്നു എന്ന് പ്രൂവ് ചെയ്യാന്‍,. ഞാന്‍ പോകും"


ഞെട്ടലോടെ അമ്മയും പുഞ്ചിരിയോടെ അച്ഛനും എന്‍റെ നെറുകയില്‍ മെല്ലെ തലോടി. ആ തലോടല്‍ നിറയെ കളങ്കമില്ലാത്ത സ്നേഹത്തിന്‍റെ കുളിര്‍മഴ ആയിരുന്നു. കൂട്ടുകാരുടെ കപട സ്നേഹം സമ്മാനിച്ച നരക തീ അണക്കാന്‍ ആയി എന്നില്‍ ചൊരിഞ്ഞ മാതൃ-പിതൃ സ്നേഹത്തിന്‍റെ  കുളിര്‍മഴ.