Sunday, November 18, 2012

ദി വാള്‍ സ്ട്രീറ്റ്‌ ജേര്‍ണലിലെ കഷണ്ടി


"എന്‍റെ കൊച്ചനേ, ഇപ്പോള്‍ നീ ഒരു കിളവന്‍ ആയല്ലോ? വെള്ളത്തിന്‍റെ ആണോ? എന്ത് പറ്റിയതാ? എണ്ണ ഒന്നും പുരട്ടുന്നില്ലെ? പെണ്ണ് കിട്ടുകേല പറഞ്ഞേക്കാം"

ഒരു വര്‍ഷത്തിന് ശേഷം കണ്ട അനന്തരവനോട് ഒറ്റ ശ്വാസത്തില്‍ അമ്മായി ഇത്രയും ചോദിച്ചു നിര്‍ത്തി; അതും സുഖവിവരങ്ങള്‍ പോലും തിരക്കാതെ. ഈ അമ്മായിക്ക് ഒരു പണിയും ഇല്ലേ എന്ന് മനസ്സില്‍ ആലോചിച്ചുവെങ്കിലും അത് അങ്ങ് തുറന്ന് പറയാന്‍ ഒരു കുഞ്ഞി മടി തോന്നി. വന്നുകയറുമ്പോള്‍ തന്നെ ആളുകളെ വെറുപ്പിക്കുന്നത് മോശമല്ലെ!

"അമ്മായി, അമ്മായിക്ക് ഞങ്ങള്‍ ദുബായില്‍ നിന്ന് ഒരു വാച്ച് മേടിച്ചു . ചേട്ടന്‍റെ ബാഗില്‍ ആണ് സാധനം. ഇപ്പോള്‍ എടുത്തുതരാം" പന്ത് നേരെ ചേട്ടന്‍റെ കോര്‍ട്ടിലേക്ക് തിരിച്ച് വിടാനായി ദുബായ് വാച്ച് എടുത്തങ്ങ്‌ തൊടുത്തു.

"ഗള്‍ഫ്  വാച്ച് മേടിച്ചതിന് പകരം  നിനക്കൊരു ഗള്‍ഫ്‌ ഗേറ്റ് വാങ്ങാമായിരുന്നു." അമ്മായി വിടാന്‍ ഭാവമില്ല. ഇനി നിന്നാല്‍ എന്‍റെ ചരമഗീതം അവിടെ എഴുതപ്പെടുമെന്ന് ഉറപ്പായതിനാല്‍ ഓടി റൂമില്‍ കയറി, കതക്‌ കുറ്റിയിട്ട് അശരീരി മുഴക്കി.

"ഞാന്‍ കുളിക്കാന്‍ പോവ. അമ്മേ, ഞാന്‍ കുളിച്ചിട്ട് വന്നിട്ട് ഒന്നിച്ച് അമ്പലം പോകാം. ഭഗവതിയെ കണ്ടിട്ട് കുറെ നാള്‍ ആയില്ലേ"

കുളിമുറിയില്‍ കയറി കതകടച്ച് കുതിച്ചുപായുന്ന വെള്ളച്ചാട്ടത്തിന്‍റെ അടിയില്‍ തല കാട്ടിയപ്പോള്‍ മാത്രമാണ് തലയെ പറ്റി തല പൊതിക്കുന്ന ചിന്തകള്‍ ഉയര്‍ന്നത്. ഭിത്തിയിലെ കണ്ണാടിയില്‍ തല കണ്ടപ്പോള്‍ ഉള്ളില്‍ ഒരു ചെറിയ അമ്പരപ്പ്‌ പടര്‍ന്നു. 25 വയസ്സില്‍ 35 ന്‍റെ പ്രകൃതം. തലയില്‍ മുടി ഇല്ലെങ്കില്‍ ഇത്ര വല്യ കുഴപ്പമുണ്ടാകും എന്ന് സ്വപനത്തില്‍ വിചാരിച്ചതല്ല. മുടിയില്ലാത്ത എനിക്കില്ലാത്ത ആധി ആണല്ലോ കണ്ട് നിക്കുന്നവര്‍ക്ക്. ഇനി ഈ കഷണ്ടി എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ക്ക് എതിരെ പ്രസംഗം ഉടന്‍ തയ്യാര്‍ ആക്കണം, എന്നിട്ട് ആക്ഷേപം തുടങ്ങുമ്പോള്‍ സുരേഷ്ഗോപി സ്റ്റൈല്‍ അത് മുഖത്ത് നോക്കി അങ്ങ് കാച്ചണം. കുളിക്കിടയില്‍ ധീരമായ തീരുമാനം എടുത്ത സന്തോഷത്തില്‍ കുളി മതിയാക്കി പുറത്തിറങ്ങി.

അമ്പലത്തിലേക്ക് ഇറങ്ങിയപ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷം അലയടിച്ചു. ഒരു വര്‍ഷത്തിന് ശേഷം അമ്മക്ക് ഒപ്പം ഉള്ള ഈ അമ്പല ദര്‍ശനം വല്ലാത്ത സന്തോഷം തരുന്നു. ശ്രീകോവിലില്‍ തൊഴുത് പ്രദക്ഷിണം തുടങ്ങിയപ്പോള്‍ തലയില്‍ അടിച്ച് പ്രതിഫലിച്ച സൂര്യ രശ്മികളുടെ ചൂട്‌ വീണ്ടും തലയില്‍ കഷണ്ടി ചിന്തകള്‍ ഉയര്‍ത്തി. മുടിയില്ലെങ്കില്‍ ചൂട് കൂടും എന്ന നഗ്ന സത്യം പ്രദക്ഷിണം എന്നെ ബോധ്യപ്പെടുത്തി. പക്ഷെ അതിന് ഒരു മറുവശം ഉണ്ടല്ലോ. മുടി ഉള്ളപ്പോള്‍ വിയര്‍പ്പ് തലയില്‍ താഴും; എന്നാല്‍ മുടി ഇല്ലെങ്കില്‍ ആ പ്രശ്നമില്ല. പനി പിടിക്കാനുള്ള സാധ്യത മുടി ഇല്ലെങ്കില്‍ കുറക്കാം. ബലെ ഭേഷ്‌ ! മുടി ഇല്ലെങ്കില്‍ പനിയില്ല. ബാര്‍ബര്‍ക്ക് കാശും കൊടുക്കണ്ട. ഹോ ലാഭം തന്നെ.

"ഇത് ആങ്ങള ആണോ?" മുന്നില്‍ നിന്നും ഉള്ള ചോദ്യം എന്‍റെ തലയിലെ ചിന്തകളെ തട്ടി മറിച്ചു. അമ്മക്ക് ഒപ്പം നടന്ന പ്രായം ആയ സ്ത്രീ സ്നേഹത്തോടെ അമ്മയുടെ കയ്യില്‍ നിന്നും പായസം വാങ്ങി കുശലം അന്വേഷിച്ച ചതിയായിരുന്നു എന്‍റെ കാതുകളില്‍ മുഴങ്ങിയത്.

ഒരു ഞെട്ടലോടെ ഞാന്‍ അമ്മയെ നോക്കി. ഒരു കുഞ്ഞി പുഞ്ചിരി എനിക്ക് സമ്മാനിച്ചുകൊണ്ട് അമ്മ അവര്‍ക്ക്‌ മറുപടി നല്‍കി.

"അല്ല, എന്‍റെ ഇളയ മകന്‍ ആണ്."

മുഖത്ത് നിറഞ്ഞ ചമ്മല്‍ മറക്കാന്‍ ഒരു പുഞ്ചിരി നല്‍കി ആ ഭക്ത പായസം വാങ്ങി വേഗം സ്ഥലം വിട്ടു. അവരുടെ ഓട്ടം കണ്ട് ഹരം പിടിച്ച അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഡാ, കൊച്ചുമോനെ എന്നെ കണ്ടാല്‍ പ്രായം പറയുകേയില്ല, അല്ലേ?"

"അമ്മേ കണ്ടാല്‍ പ്രായം പറയും. പക്ഷെ, എന്നെ കണ്ടപ്പോള്‍ അവര്‍ക്ക്‌ എന്‍റെ പ്രായം പറയാന്‍ പറ്റിയില്ല; അതാ അങ്ങനെ പറഞ്ഞത്." 

അമ്പലത്തിന്‍റെ പുറത്ത് എത്തി ഷര്‍ട്ട്‌ ധരിച്ച ശേഷം വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ ദൈവത്തിന് ഞാന്‍ നന്ദി പറഞ്ഞു. "ആങ്ങള അല്ലേ ആക്കിയത്! അത് അങ്ങ് സഹിക്കാം. അമ്മയുടെ കെട്ടിയോന്‍ ആക്കഞ്ഞത് നിന്‍റെ കൃപ ദേവി........"

"ഡാ, നീ ഒന്ന് എന്‍റെ കൂടെ വാ. നമുക്ക്‌ അനിലിന്‍റെ വീട് വരെ ഒന്ന് പോയിട്ട് ഓടി വരാം." വീട്ടിലെത്തിയ ഉടന്‍ ചേട്ടന്‍റെ ക്ഷണമെത്തി. അനിലിന്‍റെ വീട് എങ്കില്‍ വീട്. എങ്ങോട്ടെങ്കിലും ഒന്ന് മാറിയാല്‍ തല്കാലത്തേക്ക് തല തകര്‍ക്കുന്ന കഷണ്ടി ചിന്തകളില്‍ നിന്ന് ഒന്ന് രക്ഷപെടാം. ചേട്ടനൊപ്പം ബൈക്കില്‍ കയറി അനിലിന്‍റെ വീട് ലക്ഷ്യമാക്കി പാഞ്ഞു. പാതി വഴിയില്‍ ചേട്ടന്‍ വണ്ടി നിര്‍ത്തി.

"എന്താ ചേട്ടാ?"

"ഈ കട ലക്ഷ്മിയുടെ അമ്മാവന്‍റെ അല്ലേ. അവിടെ ഒന്ന് കയറിയാല്‍ ആ പണി അങ്ങ് തീരും. പിന്നെ ഇതിനായി മാത്രംഇവിടെ വരണ്ടല്ലോ."

"ശരി എങ്കില്‍ വണ്ടി അങ്ങോട്ട്‌ കേറ്റ്."

"ആഹാ, ആരൊക്കെയാ ഇത്. വരണം വരണം. എപ്പോള്‍ വന്നു?"

ബൈക്ക് അകത്തേക്ക് കയറിയപ്പോള്‍ തന്നെ അമ്മാവന്‍ കുശലച്ചോദ്യം തുടങ്ങി. ബൈക്കില്‍ നിന്ന് ഇറങ്ങാതെ തന്നെ ചേട്ടന്‍ മറുപടി നല്‍കി.

"ഞങള്‍ ഒന്നിച്ചാണ് വന്നത്. ഇന്ന് വെളുപ്പിനെ വീട്ടില്‍ എത്തി."

"ലക്ഷിമി എവിടെ?" ബൈക്ക് ഓടിക്കുന്ന ലക്ഷ്മിയുടെ ഭര്‍ത്താവിന്‍റെ മുഖത്ത് നോക്കി ചോദിക്കാതെ ആ വൃദ്ധനമ്മാവന്‍ എന്‍റെ മുഖത്ത് നോക്കി ചോദ്യം തൊടുത്തു. ചേട്ടത്തിയെ പറ്റിയുള്ള ചോദ്യത്തിന് ഞാന്‍ എന്തിനാ മറുപടി നല്‍കുന്നതെന്ന ചിന്തയില്‍ ഞാന്‍ മിണ്ടാതെ നിന്നു. അതിന് മറുപടിയും ചേട്ടന്‍ തന്നെ നല്‍കി.

"അവിടെ ഉണ്ട്. ഞങ്ങള്‍ ചുമ്മാ കൂട്ടുകാരന്‍റെ വീട്ടിലേക്ക്‌ ഇറങ്ങിയതാ"

"കുഞ്ഞിന് സുഖം അല്ലേ? അച്ഛനെ കണ്ടിട്ട് കുഞ്ഞിന് മനസ്സിലായോ? കയ്യില്‍ വന്നോ?" മൂപ്പിലാന്‍ വീണ്ടും ചോദ്യങ്ങള്‍ എന്‍റെ മുഖത്ത് തന്നെ നോക്കി ആവര്‍ത്തിച്ചു.

അതിന്‍റെ മറുപടിയും ചേട്ടന്‍ തന്നെ നല്‍കി. "പിന്നെ അവള്‍ക്കും സുഖം. എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ ചാടി കയ്യില്‍ വന്നു"

"ലക്ഷ്മിയെ ഇത്തവണ കൊണ്ടുപോകുന്നോ കൂടെ?" ആ ചോദ്യവും എന്നോട് തന്നെ  ആയപ്പോളെനിക്ക് കാര്യം മണത്തു. മൂപ്പീന്‍എന്‍റെ ഈ ചൊട്ട തല കണ്ട് ഞാന്‍ ആണ് ജേഷ്ഠന്‍ എന്ന് ധരിച്ചിരിക്കുന്നു.

ഇത്തവണയും മറുപടി വന്നത് ചേട്ടന്‍റെ വായില്‍ നിന്ന്. ഇത് കൂടി ആയപ്പോള്‍ മൂപ്പിന്‍റെ നിയന്ത്രണം നഷ്ടമായി. "അല്ല എന്ത് ചോദ്യം ചോദിച്ചാലും ഉത്തരം അനിയന് മാത്രമെ ഉള്ളോ? അത്രയ്ക്ക് നാണം ആണോ? പെണ്ണുമ്പിള്ളയെ പറ്റി ചോദിച്ചാലും ഉത്തരം അനിയന്‍ ആണല്ലോ തരുന്നത്."

ഇത്തവണ വെള്ളിടി ചേട്ടന് തന്നെ വെട്ടി. "അമ്മാവ. ഞാന്‍ തന്നെ ആണ് എന്‍റെ ഭാര്യയുടെ ഭര്‍ത്താവ്. ഇത് എന്‍റെ അനിയനാ. അവന്‍റെ മുടി പോയ കാരണം ഇപ്പോള്‍ എന്നെ കണ്ടാല്‍ അവന്‍റെ അനിയന്‍ ആണെന്ന് പറയും."

മൂപ്പിലാന്‍റെ ചമ്മിയ മുഖം കണ്ടിട്ട് എനിക്ക് കലിപ്പ് കൂടി. ദേഷ്യ ച്ചൂടില്‍ ബാക്കി ഉള്ള മുടി കൂടി പോകുമോ എന്ന് വെച്ച് ചേട്ടനോട് വണ്ടി വിടെന്ന് ആഗ്യം കാട്ടി. ബൈക്ക്‌ പറക്കുമ്പോള്‍ മനസ്സിനും കഷണ്ടി ആകുന്നോ എന്ന് ഒരു സംശയം തോന്നാതെ ഇരുന്നില്ല.

അനിലിന്‍റെ ഭവനം സന്ദര്‍ശിച്ച ശേഷം വിയര്‍പ്പ് പൊടിയുന്ന തലയും ആയി വീട്ടില്‍ വന്നു കയറിയപ്പോള്‍ ഒരു പരിചിത മുഖം പുഞ്ചിരിയോടെ എതിരേറ്റു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആളെ മനസ്സിലായി. ചേട്ടന്‍റെ കല്യാണം നടത്തിയ മൂന്നാന്‍; ചന്ദ്രക്കല തോല്‍ക്കുന്ന പുഞ്ചിരിയുമായി അടിമുടി കീറിമുറിച്ച് നോക്കുന്നു. സമീപം ഒരു ഗൂഡസ്മിതവും ആയി അമ്മയും

"സോമന്‍ മാമന്‍ എപ്പോള്‍ വന്നു? എന്തൊക്കെ ഉണ്ട് വിശേഷം?"

"വിശേഷങ്ങള്‍ ഉണ്ടാക്കല്‍ അല്ലെ നമ്മുടെ പണി. ഒരു വിശേഷം ഒപ്പിക്കാന്‍ വന്നതാ ഇവിടെ. ഒരു പെങ്കൊച്ച് ഉണ്ട്. ഡോക്ടര്‍ ആണ്. ഇട്ടുമൂടാന്‍ ഉള്ള പണം ഉണ്ട്. ആ കേസ് കയ്യില്‍ കിട്ടിയപ്പോള്‍ മോനെ പറ്റി ആലോചിച്ചു. അത് അമ്മയോട് പറയുവരുന്നു. ആലോചിക്കട്ടെ???"

"എന്‍റെ സമാധാനം കൂടി നശിച്ചു കാണാന്‍ നല്ല താല്പര്യം ആണ് അല്ലേ മാമന്? ഇപ്പോള്‍ ആലോചിക്കണ്ട. കുറച്ചൂടെ ഒക്കെ ഇങ്ങനെ പോട്ടെ."

"കുറച്ചൂടെ കഴിയാന്‍ നിക്കണ്ട. നിന്നാല്‍ തലയില്‍ ഒരു മുടി പോലും നിക്കില്ല. വേഗം പെണ്ണ് കെട്ട്. ഇല്ലെങ്കില്‍ പിന്നെ പെണ്ണ് കിട്ടില്ല. "

നാട്ടില്‍ എത്തി 6 മണിക്കൂര്‍ തികയും മുന്‍പ്‌ ഇത് അറുപതാം വട്ടം കേള്‍ക്കുകയാണ് ഈ കഷണ്ടി ആക്ഷേപം. നെല്ലിപലക എന്ന പലക കണ്ടു, ഇനിയും അയാള്‍ ഇത് തന്നെ പറഞ്ഞാല്‍ ആ പലക എടുത്ത് ഞാന്‍ ഈ മണ്ട പോളിച്ചേക്കും എന്ന് സ്വയം തോന്നാതെ ഇരുന്നില്ല. ഇനി ആരെങ്കിലും ഈ മണ്ടയെ പറ്റി പറഞ്ഞാല്‍ ഒരുപക്ഷേ എനിക്ക് സഹിക്കാന്‍ ആവും എന്ന് ഞാന്‍ കരുതുന്നില്ല. 

തിരിഞ്ഞ് മുറിയിലേക്ക്‌ കയറാം എന്ന് ഉറപ്പിച്ച എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് വീണ്ടും വന്നു ഒരു കൂട്ട കമെന്റ്റ്‌.; 

"ഇനി ഇവനെ ഏതെങ്കിലും പെണ്ണിന് ഇഷ്ടം ആകും എന്ന് എനിക്ക് തോന്നുന്നില്ല." പരിഹാസത്തിന് ഒപ്പം ഒരു കൂട്ടച്ചിരിയുയര്‍ന്നു. ക്രോധാഗ്നി മനസ്സില്‍ ആളിയതിനാല്‍ ആരാണ് ആ ശബ്ദരേഖയുടെ ഉടമ എന്ന് തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും എന്‍റെ ദേഷ്യം മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലെന്ന പോലെ പുറത്തേക്കു കുതിച്ചു.

"ഒന്ന് നിര്‍ത്തുന്നുണ്ടോ എല്ലാരുടേം കിണി." ചിരികള്‍ക്ക് ഇടയില്‍ മുഴങ്ങിയ എന്‍റെ ആക്രോശം ആ ചിരിമേളത്തിന്‍റെ അന്ത്യകൂദാശ നടത്തി. എന്‍റെ ഭാവമാറ്റത്തിന്‍റെ അലയൊലികള്‍ ആ മുഖങ്ങളിലെ പുഞ്ചിരിയെ നിമിഷാര്‍ദ്ധത്തില്‍ മായിച്ചു. 

"വന്ന് കയറിയ നിമിഷം മുതല്‍ പറയാന്‍ തുടങ്ങിയതാ നാട്ടുകാരും വീട്ടുകാരും മുടിയില്ലാ മുടിയില്ലാ മുടിയില്ലാ എന്ന്. എന്‍റെ തലയില്‍ മുടിയില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ എന്താ? ഞാന്‍ മുടി ചീകുവോ, ചീകാതെ ഇരിക്കുവോ ചെയ്യും.അതും അല്ലെങ്കില്‍ പറിച്ചു കളയും. അതില്‍ ആര്‍ക്കാ ഖേദം? 
 ശരീരത്തെ മറ്റു  ഭാഗങ്ങളില്‍ രോമം വളര്‍ന്നാല്‍ അത് വൃത്തികേടെന്ന് മുദ്രകുത്തി രേസറും ക്രീമും എന്ന് വേണ്ട നൂല്‍ വരെ ഉപയോഗിച്ച് കളയാന്‍ മത്സരിക്കുന്ന ഒരു സമൂഹം തലയിലെ രോമം ഒരു ചിലവും ഇല്ലാതെ ശരീരം തന്നെ പൊഴിച്ച് കളയുന്നത് ഒരു വൈരൂപ്യമായി കാണുന്നതിലെ ബൌദ്ധികതലം എനിക്ക് മനസ്സിലാകുന്നില്ല. കഷണ്ടി ബുദ്ധിയാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ തഴച്ചു വളരുന്ന മുടിയിലാണ് സൌന്ദര്യമെന്ന് മറുകൂട്ടര്‍. ; അപ്പോള്‍ സൗന്ദര്യവും ബുദ്ധിയും ഉള്ള ഒരു മനുഷ്യ ജീവി പോലും ഈ ലോകത്ത് ഇല്ലേ? ആണിന്‍റെ തലയില്‍ മുടിയില്ലെങ്കില്‍ പെണ്ണ് കിട്ടില്ല എന്ന് പറയുന്ന സകല അവന്മാരോടും കഷണ്ടി പയ്യനെ വേണ്ടാ എന്ന് പറയുന്ന സകല അവളുമാരോടും ഒന്ന് ചോദിച്ചോട്ടെ അവരുടെ ഒക്കെ തലയിലെ അലങ്കാരമായ ഈ പൂട അവിടുന്ന് കൊഴിഞ്ഞ് ചോറില്‍ വീണാല്‍ അവരൊക്കെ  'കേശാലങ്ക്രിത ഭോജനം' എന്ന് കരുതി രുചിയോടെ ആ ചോറു തിന്നുമോ? "

"പോരാത്തതിന് കുറെ പരസ്യങ്ങളും. ഇതെല്ലം 'ജനിടിക്‌' ആണെന്നറിയാതെ അതില്‍ പോയി വീഴുന്ന കുറെ മനുഷ്യരും. ഒരു മരുന്നായി ഇറക്കുന്ന ഈ ഉത്പന്നങ്ങള്‍ ശരിയ്ക്കും കഷണ്ടി മാറ്റുമെങ്കില്‍ പരസ്യത്തിന് താഴെ എന്തിന് ഉറുമ്പിനെക്കാള്‍ ചെറിയ അക്ഷരത്തില്‍ എഴുതി കാട്ടണം, ഈ പറയുന്നത് എല്ലാം പരസ്യ മോഡല്‍ ആക്ടര്‍സ് ആണെന്ന്? ഒരു ക്ലിനിക്കല്‍ ട്രയല്‍ പോലും ഇല്ലാതെ പരസ്യത്തിന്‍റെ മാത്രം പിന്‍ബലത്തില്‍ വരുന്ന ഇത്തരം ഉത്പന്നങ്ങളുടെ പരസ്യത്തില്‍ വീണ് വേഗം ആ എണ്ണ വാങ്ങിച്ചോളൂ എന്ന് ഉപദേശിക്കുന്ന കുറെ ബന്ധുക്കളും കൂടി ആകുമ്പോള്‍ ശുഭം."

"കെട്ടിയോന്‍റെ തലയില്‍ മുടി ഇരുന്നാല്‍ അലങ്കാരം, ചോറിലും  തറയിലും വീണാല്‍ അത് അഴുക്കും അഹങ്കാരവും. ഈ ഇരട്ടത്താപ്പ്‌ ശരിയാണോ?
കഷണ്ടി ആയാല്‍ പ്രായമായി എന്ന് പറയുന്ന പുന്നാര മക്കള്‍ ഒന്ന് മനസ്സിലാക്കിക്കോ. കേരളത്തില്‍ ഇങ്ങനെ ആണ് എന്ന് കരുതി ലോകത്തെല്ലാം ഇങ്ങനെ ആണെന്ന് കരുതരുത്. "

വായും പൊളിച്ച് നിക്കുന്ന സോമന് നേര്‍ക്ക് വെട്ടി തിരഞ്ഞ് തീപാറുന്ന നോട്ടത്തില്‍ തുടര്‍ന്നു.  

"വാള്‍ സ്ട്രീറ്റ്‌ ജേര്‍ണല്‍ കഷണ്ടിയെ പറ്റി എന്താ പറഞ്ഞത് എന്ന് അറിയോടോ തനിക്ക്‌?"

"ഇല്ല." ഞെട്ടിത്തരിച്ച സോമന്‍ തെല്ലൊരു അമ്പരപ്പോടെ തലയാട്ടി.

"Baldness can be a business advantage എന്ന്. കഷണ്ടി ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന്. എന്തും നേരിടാന്‍ ശക്തി തരുമെന്ന്. ഇപ്പോള്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും കഷണ്ടി അല്ലാത്ത പല ബിസിനസ്‌ പ്രമുഖരും ആത്മവിശ്വാസം കൂട്ടാന്‍ തല വടിച്ച് നടക്കുകയാണ് . അറിയാമോ തനിക്കൊക്കെ ഇത്? എവിടുന്ന് അറിയാന്‍? തനിക്ക്‌ കേരളത്തിലെ മുടിയന്മാരുടെ കല്യാണം നടത്തിക്കഴിഞ്ഞ് സമയം കിട്ടിയാല്‍ ലോകത്തേക്ക് ഒക്കെ ഒന്ന് എത്തി നോക്ക്. അപ്പോള്‍ മനസ്സിലാകും ഞങ്ങള്‍ കഷണ്ടികളുടെ വില. എല്ലാരും കേക്കാന്‍ ആണ് ഈ പറഞ്ഞത്"  

പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു ഷാജി കൈലാസ്‌ പടം അവസാനിച്ചിരുന്നു. ഇത്രയും വല്യ ഉപന്യാസം ഒറ്റശ്വാസത്തില്‍ പറഞ്ഞ് തീര്‍ത്ത ശേഷം ചുറ്റിനും ഒന്ന് കണ്ണോടിച്ചു. എല്ലാവരും എന്തോ മഹാസംഭവത്തിന് സാക്ഷ്യം വഹിച്ചപോലെ അന്തം വിട്ട് കുന്തം വിഴുങ്ങി നിക്കുന്നു. എല്ലാവരുടേയും മുഖത്ത് ഒരു ഭയവും ബഹുമാനവും നിറയുന്നത്   ഞാന്‍ ആസ്വദിച്ചു. വിജയി ഭാവത്തില്‍ വെട്ടിത്തിരിഞ്ഞ് ഒരു സ്ലോ മോഷന്‍ വോക് മനസ്സില്‍ കണ്ട് കിടപ്പറ ലക്ഷ്യമായി ഞാന്‍ നടന്നു. അമ്മയടക്കം ഏവരും ശ്വാസം അടക്കി അത് നോക്കി നിന്നു.

"കുഞ്ഞ് അവിടെ ഒന്ന് നിന്നേ." പിന്തിരിഞ്ഞ് നടന്ന എന്നെ സോമന്‍റെ ശബ്ദം പിടച്ച് നിര്‍ത്തി.

"എന്താടോ തന്‍റെ സംശയം ഇത് വരെ തീര്‍ന്നില്ലെ?"

"തീര്‍ന്നു കുഞ്ഞേ. പക്ഷേ, കുഞ്ഞേ... എനിക്ക് അമേരിക്കയിലേം ഇംഗ്ലണ്ടിലേം കാര്യങ്ങള്‍ അറിയില്ല, എങ്കിലും ഇവിടുത്തെ കാര്യം അറിയാം. അതെന്താന്ന് കുഞ്ഞിന് അറിയോ?"

"ഇല്ല"

"എങ്കില്‍ കേട്ടോളു. ഇവിടെ 'റോഡ്‌ ഇല്ലാത്ത വസ്തുവും മുടിയില്ലാത്ത പയ്യനും ഒരു പോലെ ആണ്. വെറുതെ കൊടുത്താലും ഒരു പട്ടിക്കും വേണ്ട'"

ആ ഒരു നിമിഷത്തില്‍ കുറെ 'വായ്'കള്‍ ഒന്നിച്ച് തുറന്നു. ആദ്യത്തെ അമ്പരപ്പിന് ശേഷം പൊട്ടിത്തെറിക്കുന്ന ശക്തിയില്‍ ഒരു കൂട്ടപ്പൊട്ടിച്ചിരി അവിടെ ഒഴുകി നടന്നു. ഹിറ്റ്‌ ആകും എന്ന് പ്രതീക്ഷിച്ച ഷാജികൈലാസ് പടം വീണ്ടും തകര്‍ന്ന അവസ്ഥയില്‍ ചമ്മിയ മുഖവും. കപ്പലുകയറിയ മാനവും, പട്ടിക്കുപോലും വേണ്ടാത്ത കഷണ്ടിയുമായി തിരകെ ഓടി റൂമില്‍ കയറുമ്പോള്‍ മനസ്സ് ഉരുവിട്ടു. 

"കേരളമേ നിന്നേ ഭ്രാന്താലയമെന്നു വിളിച്ച വിവേകാനന്ദന്‍ തലമണ്ട മറച്ച് നടന്നതിന്‍റെ പൊരുള്‍ ഇന്ന് ഞാന്‍ അറിയുന്നു. തലയിലെ കഷണ്ടി കണ്ടാല്‍ മാത്രം ഭ്രാന്ത് ഇളകുന്ന ഭ്രാന്തന്മാര്‍ ഉള്ള നാട്ടില്‍ തലയല്ലാതെ പിന്നെന്ത് മറയ്ക്കാന്‍??"

Wednesday, November 14, 2012

തന്തക്ക് പിറക്കാത്തവള്‍

ഒക്ടോബര്‍ ലക്കം ഇ-മഷിയില്‍ പ്രസിദ്ധീകരിച്ച കഥ

"അമ്മേ ഈ 'തന്തക്ക് പിറക്കാത്തവള്‍' എന്നാല്‍ എന്താ അര്‍ഥം?"

കുഞ്ഞുലക്ഷ്മിയുടെ ചോദ്യത്തിന് മുന്‍പില്‍ അമ്മിണിയമ്മ ഒരു നിമിഷം പകച്ചുപോയി എങ്കിലും സമചിത്തത വീണ്ടെടുത്ത അമ്മിണി കുഞ്ഞിലക്ഷ്മിയെ നോക്കി മെല്ലെ ഒന്ന് പുഞ്ചിരിച്ചു. കുടിലിന്‍റെ വാതില്‍ മെല്ലെ ചാരിക്കൊണ്ട് അമ്മിണിയമ്മ ചോദിച്ചു

"മോള്‍ക്ക്‌ വിശക്കുന്നോ?"

"ഇല്ല"

തഴപ്പായ വിരിക്കുന്നതിനിടയില്‍ കുഞ്ഞുലക്ഷ്മി അവളുടെ ചോദ്യം ആവര്‍ത്തിച്ചു.

"അമ്മേ, പറ ഈ 'തന്തക്ക് പിറക്കാത്തവള്‍' എന്നാല്‍ എന്താ?"

"മോളോട് ആരാ ഇത് പറഞ്ഞത്? അങ്ങനെ ഒന്നും ഇല്ല"

"എന്നിട്ടിന്ന് അരീം കൂട്ടാനും കളിച്ചപ്പോള്‍ കണ്ണനും  രാധേം പറഞ്ഞല്ലോ ഞാന്‍ തന്തക്ക് പിറക്കാത്തവളാനെന്ന്‍''

"അങ്ങനെ ഒന്നുമില്ല, എന്‍റെ മോള്‍ ഉറങ്ങിയാട്ടെ. അമ്മ പാടി ഉറക്കട്ടെ?"

സംഗീതം  എന്നും അവളുടെ ജീവനായിരുന്നു. അമ്മാവന്‍റെ വീട്ടില്‍ നിന്നും റേഡിയോ ഗാനം ഉയരുമ്പോള്‍ അവളുടെ ഹൃദയം അതിലേക്ക് ആകര്‍ഷിക്കപെടാറുണ്ട്. പക്ഷെ, അവസാനം അമ്മായിയുടെ ശകാരം വാങ്ങി, കണ്ണുകള്‍ നിറച്ച് അവള്‍ മടങ്ങിവരുന്നത് നീറുന്ന ഹൃദയത്തോടെ അമ്മിണി നോക്കി നിന്നിരുന്നു. എങ്കിലും ഒരു തവണ പോലും തന്‍റെ മകളെ ശകാരിച്ചവരെ എതിര്‍ക്കാന്‍ അമ്മിണിയുടെ നാവ് ഉയര്‍ന്നിരുന്നില്ല. നിരാലംബരും നിസഹായരും ആയവരുടെ നീറ്റല്‍ ആരെയും കാണിക്കാന്‍ ആവില്ലല്ലോ! അങ്ങനെ കാട്ടിയാല്‍ ചിലപ്പോള്‍ കേറി കിടക്കാനായി തന്ന  കുടിലില്‍ നിന്നും പൊന്നാങ്ങള ഇറക്കി വിടുമോ എന്ന ഭയം എന്നും അമ്മിണിയെ വേട്ടയാടിയിരുന്നു.

കുഞ്ഞുലക്ഷ്മി അമ്മയുടെ മടിയിലേക്ക് തല ചായിച്ചു. അമ്മിണിയുടെ താരാട്ടുപാട്ടിന്‍റെ മാധുര്യത്തില്‍ നിദ്രാദേവത ആ കുഞ്ഞുമാലാഘയെ തഴുകി പക്ഷെ, അമ്മിണിക്ക് മാത്രം ഉറക്കം വന്നില്ല. അമ്മിണിയില്‍ നിന്നും ഉറക്കം മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് കുഞ്ഞുലക്ഷ്മിയോളം പ്രായം ആയിരിക്കുന്നു. കുഞ്ഞുലക്ഷ്മിയുടെ  അച്ഛനെ കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു അവള്‍  ജനിക്കും മുന്‍പ്‌ ഉറക്കം കെടുത്തിയിരുന്നതെങ്കില്‍ ഇന്ന് അതിനുകാരണം അച്ഛനെ പറ്റിയുള്ള അവളുടെ ചോദ്യങ്ങള്‍ ആണ്. 

അച്ഛന്‍ ആരാ? അച്ഛന്‍ എവിടെയാ? കാണാന്‍ എങ്ങനെയാ? എന്നാ കാണാന്‍ വരുക? എന്താ എല്ലാരും അച്ഛനെ കുറ്റം പറയുന്നത്? തന്തയില്ലാത്തവളാണോ? ഇങ്ങനെ  എണ്ണിയാല്‍ തീരാത്ത ചോദ്യങ്ങള്‍ ആണ് കുഞ്ഞുലക്ഷ്മിയില്‍ നിന്നും അമ്മിണി ദിനംപ്രതി അഭിമുഖീകരിക്കുന്നത്. ചിലതിനു മറുപടി നല്‍കിയും മറ്റുചില ചോദ്യങ്ങള്‍ കേട്ടില്ലാന്ന്‍ നടിച്ചും അമ്മിണി അതിനെ നേരിട്ടു. 

അമ്മിണി മോളെ നോക്കി. അവള്‍ നല്ല ഉറക്കത്തില്‍ ആയിരിക്കുന്നു. അവളുടെ തല മെല്ലെ എടുത്തു തലയിണയില്‍ വെച്ചശേഷം റാന്തല്‍ അണക്കാന്‍ കൈയില്‍ എടുത്തു. അതില്‍ നിന്നും നിര്‍ഗമിക്കുന്ന പ്രഭാകിരണങ്ങള്‍ ആ കുടിലിനെ പ്രഭാപൂരിതമാക്കുന്നത് അവള്‍ അറിഞ്ഞു. എങ്ങോ കണ്ട നിഷ്കളങ്ക പുഞ്ചിരിപോലെ ആ പ്രകാശം അവള്‍ക്ക് മുന്നില്‍ നിറഞ്ഞു. തന്‍റെ പ്രിയതമന്‍റെ പുഞ്ചിരിപോലെ പ്രഭ നിറഞ്ഞതാണ് ആ പ്രകാശം എന്ന് അവള്‍ക്കു തോന്നി.

എപ്പോഴും പുഞ്ചിരിച്ചിരുന്ന മനുഷ്യന്‍., ആരിലും ബഹുമാനം നിറക്കുന്ന പെരുമാറ്റത്തിന്‍റെ ഉടമ. ഒരു നിമിഷം പോലും ആ മുഖത്ത് നോക്കി ആര്‍ക്കും മറുത്ത് ഒരക്ഷരം പറയാന്‍ സാധിച്ചിരുന്നില്ല. അവളെ ജീവനേക്കാള്‍ ഏറെ സ്നേഹിച്ചിരുന്ന അവളുടെ സ്വന്തം അപ്പു. ഇന്ന് അയാള്‍ എവിടെ ആയിരിക്കും? സുഖമായി ജീവിക്കുന്നുണ്ടാകുമോ? തന്നെയും മോളെയും ഓര്‍ക്കുന്നുണ്ടാകുമോ? ഒരായിരം ചിന്തകള്‍ അമ്മിണിയുടെ മനസ്സില്‍ മിന്നിമാഞ്ഞു.

ആ ദിവസങ്ങള്‍ എത്ര മനോഹരമായിരുന്നു. നാലാള്‍ കാണ്‍കെ വീട്ടുകാരുടെ അനുമതിയോടെ പുടവ തന്ന  ആണ്‍പിറന്നോന്‍.., ഒരുപാട് സ്നേഹം മാത്രം തന്ന, സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന പുരുഷന്‍;ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ജീവിതം  നല്‍കിയ സ്വന്തം അപ്പുവേട്ടന്‍ . അവള്‍ ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും അപ്പുവേട്ടന്‍ തന്നെ. അന്ന് ആ വയറ്റില്‍ തല വെച്ച് ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടി ആണെന്ന് പ്രവചിച്ചതും അയാള്‍ തന്നെ. കുഞ്ഞുലക്ഷ്മി എന്ന പേര് മോളൂന് നല്‍കണം എന്നാഗ്രഹിച്ചതും മറ്റാരുമല്ലായിരുന്നു. എന്നിട്ടിപ്പോള്‍ തന്തക്ക് പിറക്കാത്തവള്‍ എന്ന പേരാണ് അവള്‍ക്ക്. 

ചിന്തകള്‍ അമ്മിണിയുടെ കണ്ണുകള്‍ നിറച്ചു. ആ കണ്ണീര്‍ തുടച്ചശേഷം റാന്തല്‍ വിളക്ക് അണച്ചവള്‍ ആ കുടിലില്‍ ഇരുട്ട് പരത്തി. തന്‍റെ പ്രിയന്‍റെ പുഞ്ചിരി തന്നില്‍ നിന്നും, കുടിലില്‍ നിന്നും മായിക്കാന്‍ ഇതല്ലാതെ മറ്റു വഴികള്‍ അവള്‍ക്കില്ലായിരുന്നു. ഉറങ്ങാന്‍ ആഗ്രഹിച്ച അമ്മിണിയില്‍ അന്ധകാരം അപ്പുവിന്‍റെ വാടിയ മുഖത്തിന്‍റെ ഓര്‍മ്മകള്‍ നിറച്ചു. 

ആ മുഖം ഒരിക്കലും വാടി അവള്‍ കണ്ടിട്ടില്ല. ഓര്‍മ്മകളിലെ ഏതോ ഒരു ദിവസം അവളുടെ ഉദരത്തില്‍ വളരുന്ന ജീവനെ തൊട്ട് യാത്ര പറയുമ്പോള്‍ അയാള്‍ പതിവുപോലെ പുഞ്ചിരിച്ചിരുന്നു. 

"ഇന്ന് ദാമോദരന്‍ മീനാക്ഷിയെ കെട്ടും. അവന്‍റെ വീട്ടുകാരുടെ എതിര്‍പ്പ് മാറില്ലെന്ന് ഉറപ്പായി. ഇന്ന് മീനാക്ഷിയും വീട്ടുകാരും മാവേലിക്കര കച്ചേരിയില്‍.വരും. അവന്‍ ഒരു 11 മണിക്ക്‌ അവിടെ എത്തും. 11.30നു കല്യാണം. അവന്‍റെ വീട്ടുകാര്‍ എതിര്‍പ്പും കൊണ്ട് വന്നാല്‍ എന്‍റെ കൈതരിപ്പ് അവര്‍ അറിയും." ജീവന്‍ വളരുന്ന ഉദരത്തില്‍ കൈ ഓടിച്ച് അയാള്‍ അമ്മിണിയോട് പറഞ്ഞു.


"അയ്യോ അപ്പുവേട്ടാ, പ്രശ്നത്തിന് ഒന്നും പോകല്ലേ. ഏട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ എനിക്കാരാ? അമ്മിണിയുടെ മുഖം ഭീതിയില്‍ നിറഞ്ഞു. 

''നീ പേടിക്കണ്ട എനിക്ക് ഒന്നും സംഭവിക്കില്ല. നീ ധൈര്യം ആയിട്ടിരിക്ക്‌"''

അയാള്‍ യാത്ര പറയുന്നതും നോക്കി അമ്മിണി നിന്നു. വൈകുന്നേരം വരെ ആ മനസ്സില്‍ ഭീതി നിഴലിച്ചു നിന്നു. നേരം സന്ധ്യ ആകാറായപ്പോള്‍ മുറ്റത്ത്‌ കാല്‍ പെരുമാറ്റം കേട്ട അമ്മിണി മിന്നല്‍ വേഗത്തില്‍  വാതിലില്‍ പ്രത്യക്ഷയായി. അവളെ നിരാശ പെടുത്താതെ കുടിലിന്‍ വാതിലില്‍ അപ്പു ഇരുപ്പുണ്ടായിരുന്നു. പക്ഷെ അവള്‍ക്കു ആ മുഖത്ത് എന്തോ വിഷമം വലയം ചെയ്തിരിക്കുന്നത് ദര്‍ശിക്കാന്‍ സാധിച്ചു. 

അപ്പുവിന്‍റെ അരികിലായ്‌ അമ്മിണി ഇരുന്നു. ആ തോളില്‍ കൈ വെച്ച് അവള്‍ ചോദിച്ചു 

"എന്തെ മുഖത്ത് ഒരു മ്ലാനത? പോയ കാര്യം സാധിച്ചില്ലെ?"

മറുപടിയായി ഒരു നിശ്വാസം അയാളില്‍ നിന്ന് ഉയര്‍ന്നു. അവള്‍ ചോദ്യം വീണ്ടും അവര്‍ത്തിച്ചപ്പോള്‍ അപ്പുവിന്‍റെ മറുപടി എത്തി

"എനിക്ക് വിശക്കുന്നു. കുളിക്കാന്‍ തോന്നുനില്ല. നീ കുറച്ച് ചോര്‍ വിളമ്പ്"

ആണ്‍പിറന്നോന്‍റെ മ്ലാനത അവളില്‍ ഭയം നിറച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ അവള്‍ ഉഴറി. പക്ഷെ വീണ്ടും ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കാതെ അവള്‍ മെല്ലെ അകത്തേക്ക് പോയി. ചോര്‍ വിളമ്പി വെച്ച ശേഷം അവള്‍ സ്നേഹ പൂര്‍വ്വം അപ്പുവിനെ വിളിച്ചു. കൈ കഴുകി അയാള്‍ ചമ്രം പിണഞ്ഞ് ചാണകം മെഴുകിയ തറയില്‍ ഇരുന്നു. അയാള്‍ക് അരികിലായി അമ്മിണിയും ഇരിപ്പുറപ്പിച്ചു. അപ്പു ചോറില്‍ മോരോഴിച്ച് മെല്ലെ കുഴച്ച് ഒരു ഉരുള സ്നേഹപൂര്‍വ്വം തന്‍റെ ഭാര്യക്ക്‌ നീട്ടി. അവള്‍ പ്രണയം നിറഞ്ഞ മനസ്സോടെ അത് ചുണ്ടാല്‍ സ്വീകരിച്ചു. അടുത്ത നിമിഷം അയാള്‍ ഇടം കൈയാല്‍ നിറഞ്ഞ് തുളുമ്പിയ കണ്ണുകള്‍ തുടച്ചു. എന്താണ് തന്‍റെ പ്രിയന് സംഭവിച്ചതു എന്ന് അറിയാതെ അമ്മിണി പകച്ചു. അപ്പുവിന്‍റെ കൈകള്‍  മാറോടണച്ചു വിതുമ്പലോടെ അവള്‍ ചോദിച്ചു

"ഏട്ടാ എന്താ പറ്റിയെ? എന്നോട് പറയൂ"

അപ്പു അവളുടെ തോളില്‍ തല ചേര്‍ത്ത് വിതുമ്പി.

"എന്നെ നീ വെറുക്കുമോ?"

"എന്താ അപ്പുവേട്ടാ? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല!."

"മോളെ, ദാമോദരന്‍ ചതിച്ചു. അവന്‍ കച്ചേരിയില്‍ വന്നില്ല"

"ഓ, അതിനാണോ ഇത്ര വിഷമം. ഇതിന് ഞാന്‍ എന്തിനാ എന്‍റെ ഏട്ടനെ വെറുക്കുന്നത്? നിങ്ങളുടെ കൂട്ടുകാരന്‍ തന്നെ; പക്ഷെ അയാളെ വിശ്വസിക്കാന്‍ കൊള്ളില്ലന്ന്‍ എനിക്ക് പണ്ടേ തോന്നിയതാ. ഇപ്പോളെങ്കിലും ഏട്ടന് മനസ്സിലായല്ലോ. അതിന് ഈ കുട്ടികളെ പോലെ കരയണോ? ഇനി നോക്കിയും കണ്ടും ഒക്കെ അങ്ങ് നിന്നാ മതി. ആട്ടെ, സംഭവിച്ചതെല്ലാം ഒന്ന് തെളിച്ച് പറ"

അപ്പു ഒരു നിമിഷം ഭാര്യയുടെ നിഷ്കളങ്കമായ മുഖത്ത് നോക്കി നിര്‍നിമേഷനായി നിന്നു. 

"രാവിലെ കച്ചേരിയില്‍ എത്താം എന്നാ ദാമോദരന്‍ പറഞ്ഞത്. 10 മണി ആയപ്പോള്‍ തന്നെ പെണ്ണിന്‍റെ വീട്ടുകാരും കുറച്ച് നാട്ടുകാരും വന്നു. പക്ഷെ 12 മണി ആയിട്ടും അവന്‍ മാത്രം വന്നില്ല. അവന്‍ ചതിച്ചു എന്ന് മനസ്സിലാക്കാന്‍ ഞാന്‍ അല്പം വൈകി പോയി മോളെ"

വിതുംബലില്‍ അപ്പുവിന്‍റെ വാക്കുകള്‍ മുറിഞ്ഞു

"ഏട്ടാ, എന്തിനാ ഇങ്ങനെ കരയുന്നത്. ഞാന്‍ ഇല്ലേ ഏട്ടന്" 

അവളുടെ കരം ഗ്രഹിച്ചുകൊണ്ട് അയാള്‍ തുടര്‍ന്ന്.

"ഞാന്‍ ഇനി പറയുന്നത്   നീ സമചിത്തതയോടെ കേക്കണം"

മുഖവുര അവളില്‍ ഭയം നിറച്ചു. അരുതാത്ത് ഒന്നും സംഭാവിച്ച് കാണല്ലേ എന്നവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

"അവന്‍ ചതിച്ചെന്ന് മനസ്സിലാക്കാന്‍ വൈകിയത്‌ എന്‍റെ തെറ്റ്. ഒരുപാട് പ്രതീക്ഷയോടെ പുതിയ ജീവിതത്തിലേക്ക്‌ കാല്‍ എടുത്ത് വെക്കാന്‍ വന്ന ഒരു പെണ്‍കുട്ടി അവിടെ ആ കച്ചേരിയില്‍ മാലോകരുടെ മുന്നില്‍ മാറത്തടിച്ചു കരയണ്ടി വന്നത് നീറുന്ന നെഞ്ചോടെ നോക്കി നിക്കാനെ എനിക്ക് സാധിച്ചുള്ളൂ.എന്‍റെ ഉറപ്പില്‍ ഇറങ്ങി വന്ന പെണ്ണും, കുടുംബവും അപമാനിതരാകുന്നത് കണ്ട് നിക്കണ്ടി വന്നെനിക്ക്. പക്ഷെ എല്ലാം തിരിഞ്ഞത് വളരെ പെട്ടന്നായിരുന്നു. നാട്ടുക്കാരില്‍ ഏതോ ഒരുവന്‍ ഞാന്‍ കൂടി ചേര്‍ന്നാണ് ഈ ചതി ചെയ്തതെന്ന് ആരോപിച്ചു. അതോടെ എല്ലാം മാറി. എല്ലാവരും എന്നെ ഒറ്റപെടുത്തി. ആക്രമം എനിക്കെതിരെ ആയി. ഒടുവില്‍ പരിഹാരമായി അവര്‍ പറഞ്ഞത്‌ ഞാന്‍ അവളെ വിവാഹം ചെയ്യണം എന്നായിരുന്നു. ആദ്യം ഒരുപാട് എതിര്‍ത്തു പക്ഷെ അവരുടെ ഗുണ്ടായിസത്തിന് മുന്നില്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഭീഷണിപ്പെടുത്തി ബലമായി കച്ചേരിയില്‍ വെച്ച് എനിക്ക്  മീനാക്ഷിയെ സ്വീകരിക്കണ്ടി വന്നു. നീ എന്നോട് ക്ഷമിക്കില്ലേ?"

വെള്ളിടി വെട്ടിയപോലെ അമ്മിണി പകച്ചു നിന്നു. പ്രിയതമന്‍റെ വാക്കുകള്‍ അവളുടെ മനസ്സില്‍  വേദനയുടെ ആഴക്കടല്‍ സൃഷ്ടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ വേദന ഒരു മരവിപ്പായി. ആ മരവിപ്പ്‌ ഘനീഭവിച്ച് കണ്ണീര്‍ ചാലുകള്‍ ആയി ഒഴുകി. അമ്മിനിക്ക്‌ അവളുടെ കരച്ചില്‍ നിയന്ത്രിക്കാന്‍ ആയില്ല. അവന്‍റെ മാറോട്‌ ചേര്‍ന്ന് അവള്‍ കരഞ്ഞു.

"എന്നെ ചതിച്ചു അല്ലേ? പക്ഷെ വിട്ടുകൊടിക്കില്ല.... ആര്‍ക്കും. അപ്പുവേട്ടന്‍ എന്‍റെയാ. എന്‍റെ മാത്രം" 

അപ്പു അവളെ മാറില്‍ നിന്നും മെല്ലെ വേര്‍പെടുത്തി. 

"ഞാന്‍ നിന്‍റെയാ നിന്‍റെ മാത്രം. പക്ഷെ ഇപ്പോള്‍ എനിക്ക് ഞാന്‍ അറിയാതെ മറ്റൊരു അവകാശി കൂടി ആയിരിക്കുന്നു മോളെ എന്നോട് നീ ക്ഷമിക്കില്ലേ?"

"ക്ഷമിക്കാം, അല്ല ക്ഷമിച്ചു. ഏട്ടന്‍ എന്‍റെ തന്നെയാ. എന്‍റെ മാത്രം. ആര്‍ക്കും കൊടുക്കില്ല എങ്ങും പോകല്ലേ എന്നെ വിട്ട്" വീണ്ടും അവള്‍ ആ മാറോട് ചേരാന്‍ ശ്രെമിച്ചു. പക്ഷെ അവളെ തടഞ്ഞ് കൊണ്ട്ഒരു ഭ്രാന്തനെ പോലെ ആ കുടിലില്‍ ഓടി നടന്നു  കരഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു

"അല്ല മോളെ എനിക്ക് പോയെ പറ്റു. അവളുടെ ആങ്ങള പോലീസുകാരന്‍ കുട്ടപ്പന്‍ എനിക്ക് തന്നിരിക്കുന്ന അന്ത്യശാസനം എന്താണെന്നോ, നിന്നെ ഉപേക്ഷിച്ചില്ലെങ്കില്‍ നീ നക്സല്‍ ആണെന്ന് കള്ളക്കേസ് ഉണ്ടാക്കി എന്‍റെ മോളെ  ജയിലില്‍ തള്ളുമെന്ന്. അതിനല്ല ഞാന്‍ നിന്നെ സ്നേഹിച്ചത്, എനിക്ക് പോയെ പറ്റു. നമ്മുടെ ജനിക്കാത്ത കുഞ്ഞിന് വേണ്ടി, നിനക്ക് വേണ്ടി. നിന്‍റെ നന്മക്ക് വേണ്ടി, എനിക്ക് പോയെ മതിയാകു. എന്നെ ശപിക്കരുത് മോളെ"

പറഞ്ഞ് തീരുമ്പോള്‍ അവര്‍ ഇരുവരും പരസ്പരം കെട്ടിപിടിച്ച് അലമുറയിടുകയായിരുന്നു. 

"നീ കരയരുത്. നിനക്കും നമ്മുടെ മോള്‍ക്കും നല്ലത് മാത്രമെ വരൂ. എന്‍റെ മോളെ നീ വിഷമിപ്പിക്കരുത്. അവളുടെ അച്ഛന്‍ ഒരു ചതിയന്‍ ആയിരുന്നു എന്ന് അവളോട്‌ ഒരിക്കലും പറയരുത്. ഇനി ഞാന്‍ നിക്കുന്നില്ല. ഞാന്‍ ഇറങ്ങുന്നു. മറക്കരുത് അവളുടെ പേര് കുഞ്ഞുലക്ഷ്മി എന്ന് തന്നെ വെക്കണം."

അപ്പു അമ്മിണിയുടെ നിറവയറില്‍ അവസാനമായി ഒന്ന് ചുംബിച്ചു. 

"അച്ഛന്‍ പോവ മോളെ. അച്ഛന്‍ മോളെ ഒരുപാട് സ്നേഹിക്കുന്നു. മോള്‍ വലുതാകുമ്പോള്‍ അമ്മയെ വിഷമിപ്പിക്കരുത്. അച്ഛന്‍ പോട്ടെ."

അമ്മിണി കൈകള്‍ കൊണ്ട് അയാളുടെ തല ആ ഉദരത്തിലേക്ക് വീണ്ടും ചേര്‍ത്ത് വെച്ചു. കരഞ്ഞ് കൊണ്ട് അവള്‍ പറഞ്ഞു

"എവിടെ പോയാലും ആരോഗ്യം ശ്രേധിക്കണം. രുക്മിണിക്കൊപ്പം ജീവിക്കുമ്പോള്‍ അവളെ വേദനിപ്പിക്കരുത്.ആ കുട്ടി എന്ത് പിഴച്ചു? എന്നെ ഓര്‍ത്ത്‌ വിഷമിക്കണ്ട. ഒരു ജീവിതകാലം മുഴുവന്‍ ജീവിക്കാന്‍ വേണ്ട ഓര്‍മ്മകള്‍ എനിക്ക് ഉണ്ടല്ലോ. പൊക്കോ. പോയി ജീവിച്ചോ"

അയാളെ ആലിംഗനത്തില്‍ നിന്നും വേര്‍പെടുത്തി അവള്‍ പിന്തിരിഞ്ഞു. പിന്നില്‍ കുടിലിന്‍റെ വാതില്‍ തുറക്കുന്നതും അടയുന്നതും അമ്മിണി അറിഞ്ഞു. ഒരു നിമിഷത്തില്‍ അമ്മിണി തിരിഞ്ഞു നോക്കി പ്രതീക്ഷയോടെ; പക്ഷെ, അവിടെ അവള്‍ക്ക് പ്രിയനെ കാണാന്‍ സാധിച്ചില്ല. കാറ്റിന്‍ വേഗത്തില്‍ അവള്‍ പുറത്തേക്ക് ഓടി. ഇരുട്ടില്‍ മറയുന്ന ഒരു രൂപം മാത്രം അവള്‍ കണ്ടു. അടുത്ത നിമിഷം അവളുടെ കണ്ണുകളില്‍ കൂരിരുട്ട് മാത്രം ആയി. ആ ഇരുട്ടില്‍ ചീവിടുകലുടെ മൂളല്‍ മാത്രം അവള്‍ക്ക്  അകമ്പടിയായി ഇരുട്ടിനോപ്പം ആ വാതിലില്‍ നിറഞ്ഞു.

ഇരുട്ടില്‍ ഒരു മൂളല്‍ അവള്‍ വീണ്ടും കേട്ടു. ആ ശബ്ദത്തിന്‍റെ ഉറവിടം കുഞ്ഞുലക്ഷ്മിയായിരുന്നു. അമ്മിണി മെല്ലെ കാതുകള്‍ കൂര്‍പ്പിച്ചു. ഉറക്കത്തിന്‍റെ ആഴത്തില്‍ സംസാരിക്കുന്ന കുഞ്ഞുലക്ഷ്മിയുടെ ശബ്ദം  കൂടുതല്‍ വ്യക്തമായി അവള്‍ കേട്ടു

"അമ്മേ ഞാന്‍ തന്ത ഇല്ലാത്തവളാണോ?"

"അല്ല മോളെ അല്ല, മോളെ ഒരുപാട് സ്നേഹിക്കുന്ന ഒരച്ഛന്‍റെയും ഭാഗ്യദോഷിയായ ഒരമ്മയുടേം ഒറ്റ മോളാണ് നീ."

നിറകണ്ണുകള്‍ തുടച്ച്  അമ്മിണി ആ കുഞ്ഞി നെറുകയില്‍ ചുംബിച്ചു, പിന്നെ കണ്ണുകള്‍ മെല്ലെ അടച്ച്, പണ്ടെങ്ങോ രുചിച്ച പ്രണയത്തിന്‍റെ മാധുര്യത്തിലേക്ക്അവള്‍ മെല്ലെ ഊളിയിട്ടു.